"അച്ഛാ, എന്റെ പോന്നച്ഛാ, എന്നെ കൊല്ലല്ലേ. സപ്താശ്വരധത്തില്‍ എഴുന്നള്ളുന്ന ജപാകുസുമസങ്കാശനും സര്‍വ്വപാപഘ്നനും ആയ സൂര്യദേവന്റെ മഹാദ്യുതി ഞാനും ഒരിക്കല്‍ കണ്ടു കൊള്ളട്ടെ. സമുദ്രവസനയും രത്നഗര്‍ഭയുമായ ഭൂമീദേവിയെ ഒരിക്കലെങ്കിലും ഞാനും സ്പര്‍ശിച്ചു കൊള്ളട്ടെ. ഈരേഴുപതിന്നാല് ലോകങ്ങളിലും വച്ച് ഏറ്റവും മാധുര്യമേറിയ അമൃതമായ മാതൃസ്തന്യം ഒരു തുള്ളി ഞാനും രുചിച്ചു കൊള്ളട്ടെ.
അച്ഛാ, എന്റെ പോന്നച്ഛാ, എന്നെ കൊല്ലല്ലേ."
ഇല്ല ഞാനൊന്നും കേട്ടില്ല. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ വിറയ്ക്കുന്ന കൈയോടെ എന്റെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭത്തില്‍ വെച്ചു കൊല്ലാനുള്ള സമ്മതപത്രം ഞാന്‍ ഒപ്പിട്ടു കൊടുത്തു.
നിര്‍ഭാഗ്യവാനായ മകനെ, നിര്ഭാഗ്യവതിയായ അമ്മേ, മഹാപാതകിയായ ഈ പിതാവിനോട് പൊറുക്കണേ.
എന്റെ ഉള്ളില്‍, കണ്ണുനീരിന്റെ കരിങ്കടല്‍ കടഞ്ഞു സര്‍പ്പകേശിനിയും രക്തനേത്രയുമായ കാവ്യദേവത കാകോള കുംഭവുമായി ഉയര്‍ന്നു വന്നു. ഞാനാ വിഷകുംഭം വാങ്ങി സസന്തോഷം കുടിച്ചു. തൊണ്ട പൊള്ളിക്കൊണ്ടു പാടി.
"ലോകാവസാനം വരേയ്ക്കും പിറക്കാതെ
പോകട്ടെ നീയെന്‍ മകനെ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞു വിളിക്കുവാന്‍
ആരെനിക്കുള്ളൂ നിയല്ലാതെ - എങ്കിലും
പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?
അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്
ഗര്‍ഭത്തിലെ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന് പെരുമ്പറ
ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ് മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.
മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.
ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്, കാലത്രയങ്ങള്‍ക്കതീതനായ്."
.......................... ബാലചന്ദ്രന് ചുള്ളിക്കാട് (ചിദംബര സ്മരണ)
Saturday, May 3, 2008
പിറക്കാത്ത മകന്
Labels:
Article,
Chullikkad,
Must Read,
Poem
Subscribe to:
Post Comments (Atom)
7 comments:
ഇതുവരെ പോസ്റ്റു ചെയ്തതില്‍ ഏറ്റവും ഹൃദയസ്പര്‍ശിയായത്.
beautiful!
വളരെ നല്ല കവിത....നന്ദി...
ഞാനേറ്റവും ഇഷ്ടപ്പെടുന്ന ചുള്ളിക്കാടിന്റെ കവിത!!!
പേരു കൊണ്ട് തന്നെ മനസ്സിന്റെ അടിത്തട്ട് സ്പര്‍ശിച്ച കവിത....
നന്ദി....ആ വരികള്‍ പോസ്റ്റ് ചെയ്തതിനും, ബഹുവ്രീഹിയുടെ ആലാപനത്ത്തിനും.....
അസ്സലായിരിക്കുനു ബഹുവ്രീഹിയുടെ ആലാപനം
Kidilam...
Post a Comment