"അച്ഛാ, എന്റെ പോന്നച്ഛാ, എന്നെ കൊല്ലല്ലേ. സപ്താശ്വരധത്തില്‍ എഴുന്നള്ളുന്ന ജപാകുസുമസങ്കാശനും സര്‍വ്വപാപഘ്നനും ആയ സൂര്യദേവന്റെ മഹാദ്യുതി ഞാനും ഒരിക്കല്‍ കണ്ടു കൊള്ളട്ടെ. സമുദ്രവസനയും രത്നഗര്‍ഭയുമായ ഭൂമീദേവിയെ ഒരിക്കലെങ്കിലും ഞാനും സ്പര്‍ശിച്ചു കൊള്ളട്ടെ. ഈരേഴുപതിന്നാല് ലോകങ്ങളിലും വച്ച് ഏറ്റവും മാധുര്യമേറിയ അമൃതമായ മാതൃസ്തന്യം ഒരു തുള്ളി ഞാനും രുചിച്ചു കൊള്ളട്ടെ.
അച്ഛാ, എന്റെ പോന്നച്ഛാ, എന്നെ കൊല്ലല്ലേ."
ഇല്ല ഞാനൊന്നും കേട്ടില്ല. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ വിറയ്ക്കുന്ന കൈയോടെ എന്റെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭത്തില്‍ വെച്ചു കൊല്ലാനുള്ള സമ്മതപത്രം ഞാന്‍ ഒപ്പിട്ടു കൊടുത്തു.
നിര്‍ഭാഗ്യവാനായ മകനെ, നിര്‍ഭാഗ്യവതിയായ അമ്മേ, മഹാപാതകിയായ ഈ പിതാവിനോട് പൊറുക്കണേ.
എന്റെ ഉള്ളില്‍, കണ്ണുനീരിന്റെ കരിങ്കടല്‍ കടഞ്ഞു സര്‍പ്പകേശിനിയും രക്തനേത്രയുമായ കാവ്യദേവത കാകോള കുംഭവുമായി ഉയര്‍ന്നു വന്നു. ഞാനാ വിഷകുംഭം വാങ്ങി സസന്തോഷം കുടിച്ചു. തൊണ്ട പൊള്ളിക്കൊണ്ടു പാടി.
"ലോകാവസാനം വരേയ്ക്കും പിറക്കാതെ
പോകട്ടെ നീയെന്‍ മകനെ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞു വിളിക്കുവാന്‍
ആരെനിക്കുള്ളൂ നിയല്ലാതെ - എങ്കിലും
പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?
അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലെ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ
ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ് മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.
മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.
ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്, കാലത്രയങ്ങള്‍ക്കതീതനായ്."
.......................... ബാലചന്ദ്രന്‍ ചുള്ളിക്കാട് (ചിദംബര സ്മരണ)
ആലാപനം : ബഹുവ്രീഹി
Saturday, May 3, 2008
പിറക്കാത്ത മകന്
Thursday, March 20, 2008
ഇനി ഞാനുണര്‍ന്നിരിക്കാം നീയുറങ്ങുക
എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങള്‍
എന്നേക്കുമായ് അസ്തമിച്ചു പോയ്
ഇനി നമ്മിലോരാളിന്റെ നിദ്രയ്ക്കു മറ്റെയാള്‍
കണ്ണിമ ചിമ്മാതെ കാവല്‍ നിന്നീടണം
ഇനി ഞാനുണര്‍ന്നിരിക്കാം നീയുറങ്ങുക.
എത്ര വേഗം നീ മയക്കത്തിലാഴുന്നു
നിദ്രയിലെല്ലാ ഭയങ്ങളും മായുന്നു
നിന്‍ മുഖത്തെന്തൊരു ശാന്തത
ഈ വാഴ്വില്‍ നമ്മള്‍ക്കു നഷ്ടമായ്ത്തീര്‍ന്നൊരു ശാന്തത
എന്തേ ചിരിക്കുന്നു നീയറിയാതെ
നിന്‍ ചുണ്ടില്‍ നിഗൂഢ സ്മിതങ്ങള്‍
വിടര്‍ത്തുന്ന സ്വപ്നങ്ങള്‍ എന്റേതുമല്ലെയോ
സ്വപ്നങ്ങള്‍ ചൂടു പകര്‍ന്നു വിരിയിച്ച
സത്യങ്ങളാവുക നാം സത്യഗാഥകള്‍
ഇന്നു നീ ഭദ്രേ സുഖമായുറങ്ങുക
കണ്ണിമ പൂട്ടാതെയീ ഇടവേളയില്‍
ഇനി ഞാനുണര്‍ന്നിരിക്കാം നീയുറങ്ങുക
ഇനിയും കിനാവുകള്‍ കണ്ടു ചിരിക്കുക
ഇനി ഞാനുണര്‍ന്നിരിക്കാം നീയുറങ്ങുക.
.............................................. ഒ.എന്‍.വി.(ശാര്‍ങ്ഗകപ്പക്ഷികള്‍)
Thursday, March 13, 2008
ഒരു മോഹം
ഒരു സ്വപ്നത്തിലെങ്കിലും
ഒറ്റക്കു നടക്കുവാന്‍
നീ ഉണരുന്നതും
കാത്ത്
ഞാന്‍ ഉറങ്ങിക്കിടന്നു...
............................ ടി. പി. രാജീവന്‍
Wednesday, March 12, 2008
മഴ
പുറത്തു വേനല്‍ മഴ പെയ്തുകൊണ്ടിരിക്കുന്നു...
ഇരു കൈകളും നീട്ടി മഴയെ സ്വാഗതം ചെയ്യുന്ന അവളുടെ ചിത്രം ഒരിക്കല്‍കൂടി മനസ്സില്‍ തെളിഞ്ഞു. മഴയെ സ്നേഹിച്ച പെണ്‍കുട്ടീ, ഈ മഴയുടെ താളവും കുളിരും പുതുമണ്ണിന്റെ മണവും നമുക്കു മറക്കാതിരിക്കാം... ഓര്‍മകളിലെങ്കിലും...
"ഒരു പുതുമഴ നനയാന്‍
നീ കൂടി ഉണ്ടായിരുന്നെങ്കില്‍!
ഓരോ തുള്ളിയെയും
ഞാന്‍ നിന്റെ പേരിട്ടു വിളിക്കുന്നു
ഓരോ തുള്ളിയായി
ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു
ഒടുവില്‍ നാം ഒരു മഴയാകുംവരെ."
.................................ഡി. വിനയചന്ദ്രന്‍
Tuesday, March 11, 2008
ഇന്ദ്രിയങ്ങളില്‍ ശൈത്യം
നിന്നെ തേടി ഞാന്‍ വരുന്നു. ഈ ബ്രഹ്മാണ്ഡത്തില്‍ എവിടെയോ നീ ഉണ്ട്. മറ്റാരോ ആയി. പക്ഷിയായി മാനായി അല്ലെങ്കില്‍ ചിത്രശലഭമായി. സൃഷ്ടിപരമ്പരകളിലൂടെ ഞാന്‍ നിന്നെ തേടും. നിന്നെ പ്രാപിക്കാനായി പക്ഷിയും മാനും ചിത്രശലഭവുമായി ഞാന്‍ ജനിക്കും. നിന്റെ നെഞ്ചില്‍ തലചായ്ച്ച് എന്റെ ദുഃഖങ്ങള്‍ മറക്കുവാനായി ഞാന്‍ ജന്മങ്ങളും പുനര്‍ജന്മങ്ങളും പൂകാം.
സൃഷ്ടിപരമ്പരകളിലൂടെയുള്ള, നിന്നെ തേടിയുള്ള എന്റെ യാത്ര തുടരുന്നു...
...................................................................... എം. മുകുന്ദന്‍
Saturday, February 23, 2008
പിതൃസ്മരണ *
സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുന്നു. അന്തിവേയിലേറ്റു വെള്ളം തിളങ്ങി, നദി കനകധാരയായി. ഞാന്‍ കോടിത്തോര്‍ത്തൂടുത്ത് വായ്കെട്ടഴിച്ച അസ്ഥികലശവുമായി വെള്ളത്തിലിറങ്ങി. ഒഴുക്കിന് ഇളം ചൂട്.
തലക്ക് മുകളിലൂടെ അസ്ഥികലശം പിന്നോട്ടെറിഞ്ഞു ഉള്ളില്‍ "എന്റെ അച്ഛാ" എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ നദിയില്‍ ആണ്ടുമുങ്ങി.
എന്റെ തലയ്ക്കു മുകളിലൂടെ ജലപ്രവാഹം.
കാലപ്രവാഹം. 
ജലമായി,
കാലമായി,
ജനനമായി,
മരണമായി,
ദുഃഖമായി,
ആനന്ദമായി,
പശ്ചാത്താപമായി,
കണ്ണുനീരായി,
സ്നേഹമായി,
കാരുണ്യമായി,
ചൈതന്യമായി,
സകലം നിറഞ്ഞ പ്രപഞ്ചമായി,
ഈശ്വരന്‍ പ്രവഹിക്കുകയാണ്!
ആ മഹാപ്രവാഹത്തില്‍ ഞാന്‍ മൂന്നുരു മുങ്ങിനീര്‍ന്നു.
ഒരു ജന്മം കൂടി കഴിഞ്ഞു.
..........................ബാലചന്ദ്രന്‍ ചുള്ളിക്കാട് (ചിദംബര സ്മരണ)
Thursday, February 14, 2008
ഒരു പ്രണയ സമ്മാനം...*

(Click on the image to enlarge)
"നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം. അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളില്‍പ്പോയി മുന്തിരിവള്ളികള്‍ തളിര്‍ത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെ വെച്ച് നിനക്കു ഞാനെന്റെ പ്രേമം തരും."
Wednesday, February 13, 2008
ഏറ്റവും ദുഃഖഭരിതമായ വരികള്‍
ഇനിയൊരിക്കലും സ്നേഹിക്കയില്ല 
ഞാനവളെ എങ്കിലും സ്നേഹിച്ചുപോയിടാം.
പ്രണയമത്രമേല്‍ ഹ്രസ്വമാം, വിസ്മൃതി -
യതിലുമെത്രയോ ദീര്‍ഘം!
ഇതുപോലെ പല നിശകളിലെന്റെയിക്കൈകളി-
ലവളെ വാരിയെടുക്കയാലാകണം
ഹൃദയമിത്രമേലാകുലമാകുന്നതവളെ-
യെന്നേക്കുമായിപ്പിരിഞ്ഞതില്‍.
അവള്‍ സഹിപ്പിച്ച ദുഃഖശതങ്ങളില്‍
ഒടുവിലത്തെസ്സഹനമിതെങ്കിലും
ഇതുവരേയ്ക്കവള്‍ക്കായ് കുറിച്ചതില്‍
ഒടുവിലത്തെ കവിതയിതെങ്കിലും...
----------------------- Pablo Neruda (Tonight I can write the saddest lines)
വിവര്‍ത്തനം : ബാലചന്ദ്രന്‍ ചുള്ളിക്കാട്
Sunday, February 10, 2008
ചിദംബര സ്മരണ *
"മാപ്പു ചോദിപ്പൂ വിഷം കുടിച്ചിന്നലെ
രാത്രിയില്‍ ഞാന്‍ നിന്നരികിലിരുന്നുവോ?"
ചോര എരിയുന്ന തോണ്ടയോടെ ആ കവിത മുഴുവന്‍ ഞാന്‍ ചൊല്ലിത്തീര്‍ത്തു. വിധി കാത്തുനില്‍ക്കുന്ന കൊലപതാകിയെപ്പോലെ, നെഞ്ചില്‍ കൈയമര്‍ത്തി ഞാന്‍ ചെവിയോര്‍ത്തു കിടന്നു. ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം അവളുടെ കരുണാര്‍ദ്രമായ ശബ്ദം: "മാപ്പു തരാന്‍ ഞാന്‍ ആരാണ് ബാലാ?" എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു. അപ്പുറത്ത് നിന്നു ഒരു തേങ്ങല്‍ കേട്ടുവോ? ഞാന്‍ റിസീവര്‍ താഴെ വെച്ചു.
പിന്നീടൊരിക്കല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തിരുന്ന് അവള്‍ക്കു വേണ്ടി ആ കവിത ഞാന്‍ വീണ്ടും ചൊല്ലി. അലയോടുങ്ങാത്ത കടല്‍ നോക്കി അവള്‍ നിശ്ശബ്ദയായി ഇരുന്നു. ആ കണ്ണുകളുടെ കരിനീലസമുദ്രത്തില്‍ എന്റെ സന്ധ്യ മുങ്ങി മരിച്ചു.
ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തു വെക്കുന്നു.
..........................ബാലചന്ദ്രന്‍ ചുള്ളിക്കാട് (ചിദംബര സ്മരണ)
Saturday, February 2, 2008
Life is a dream... *
Life is a dream and we are all angels’
You told me once then left me alone
Dreams are dead
Hopes are gone
I am on a dry land
With no soul beside me
It is raining…
I am alone in the rain
Very much alone…
I hope I could see you again
Hidden beneath the clouds
And mist of this meaningless world
A storm is blowing
The candles are blown out
The lights are gone
All that remains is my lost dreams
Drenched by the wretched souls
No more an angel…
You belong to me and
I belong to you
Let the world die without us
The heaven is waiting
Angels sing,
‘The heaven is waiting...’
..................... Nanditha
For more poems of Nanditha visit the blog :
http://nandithayudekavithakal.blogspot.com
Thursday, January 24, 2008
അകലെ... *
എനിക്ക് പശ്ചാത്താപമില്ല റോസ്, പക്ഷെ വേദനയുണ്ട്. അത് രണ്ടും ഒന്നല്ല എനിക്കറിയാം. ഒരു നിമിഷം കൊണ്ടു ചിലപ്പോള്‍ നമുക്ക് ഒരായുസ്സു മുഴുവന്‍ ജീവിച്ചു തീര്‍ക്കാം. ശുഭാന്ത്യമില്ല റോസ് ഈ കഥയ്ക്ക്. കാരണം ഒന്നും അവസാനിക്കുന്നില്ല ഈ ജീവിതത്തില്‍. ഒന്നും...
റോസ്, എന്റെ ഉള്‍തളങ്ങളില്‍ നിന്റെ ഈ മെഴുകുതിരിവെട്ടം എന്നെ എത്ര കാലമായി പിന്തുടരുന്നു. ഇടിമിന്നലുകള്‍ വെട്ടിത്തിളങ്ങുന്ന പ്രകാശമാണിന്നു ലോകത്തിന്. അതിനു മുന്നില്‍ നിന്റെ ഈ മെഴുകുതിരി വെട്ടത്തിനെന്തു കാര്യം? കെടുത്തിക്കളയൂ റോസ്... ഇനി ആ മെഴുകുതിരികള്‍ അണച്ചു കളയൂ.
അനശ്വരമായി ഒന്നുമില്ല റോസ് ഈ ഭൂമിയില്‍... പക്ഷെ സ്നേഹമുണ്ട്... ആര്‍ദ്രതയുണ്ട്... ജീവിതമുണ്ട്... അതു മതി... എനിക്കതു മതി...
................... ശ്യാമപ്രസാദ് (അകലെ)
Wednesday, January 23, 2008
വിധിയുടെ കയ്യൊപ്പ്... *
പുകയിലപ്പാടത്തിനപ്പുറത്തേക്ക് സൂര്യന്‍ മറയുന്ന ബാല്യത്തിന്റെ പകലറുതികള്‍ അവനെ കരയിച്ചിരുന്നു. ആഴ്ച്ചയവധിക്ക് വീട്ടില്‍ പോകുന്ന കൂട്ടുകാരിയെ യാത്രയാക്കി തിരിച്ചെത്തുമ്പോള്‍ ഹോസ്റ്റല്‍ മുറിയുടെ ജനലിനപ്പുറത്തു കശുമാവിന്‍ ചോട്ടില്‍ ഒളിക്കുന്ന സൂര്യനും അവനെ കരയിച്ചു.
പാതി എഴുതിയ വാക്കിന്‍മേല്‍ പേന നിശ്ചലമായപ്പോള്‍ തുറമുഖത്തെ ഓളമില്ലാത്ത ജലത്തില്‍ അനക്കമറ്റു നില്‍ക്കുന്ന ജലനൌകകളെ കാണാന്‍ പോയ സായാഹ്നം. ആദ്യം ആകാശത്തിനെ നിറങ്ങളാല്‍ ചുവപ്പിച്ചും പിന്നെ ശൂന്യതയുടെ ചാരനിറത്തില്‍ നഗ്നയാക്കിയും കടലിന്റെ ആഴത്തിലേക്ക് പോയ സൂര്യന്‍ നെഞ്ചില്‍ കണ്ണീരിന്റെ ഭാരം നിറച്ചു.
ഒരു ടെലിഫോണ്‍ സംഭാഷണം കൂടി തീരാന്‍ നേരമാവുമ്പോള്‍ അവള്‍ പറഞ്ഞ അവസാന വാക്കും കഴിഞ്ഞു. ഫോണ്‍ നിശ്ശബ്ദം. ഉള്ളില്‍ വീണ്ടും വേദനയുടെ യാത്രാമൊഴി കൊണ്ടു കരയിച്ചു മറ്റൊരു സൂര്യന്‍ കൂടി മറയുകയാണ്. സ്നേഹനിരാസങ്ങളുടെ സമയ ബിന്ദുക്കള്‍ ചേര്‍ന്ന് ഒരു പകല്‍ കൂടി ഒഴുകുമ്പോള്‍ എഴുതിപ്പൂര്‍ത്തിയാക്കിയ താളില്‍ കാലം കറുത്ത മഷിയിലെഴുതുന്ന വിധിയുടെ കയ്യൊപ്പ്. Yes. The signature of destiny.
....................... രഞ്ജിത്ത് (കയ്യൊപ്പ്)
ഒരേ കടല്‍ *
കടലിനു കുറുകെ പായുന്ന കാറ്റിനെ കരയുടെ നിശ്വാസം വെറുതെ പിന്തുടരുന്നു. ഞാനും നീയുമെന്ന തീരങ്ങള്‍ക്കിടയില്‍ ആര്‍ത്തിരമ്പുന്ന ഒരു കടലുണ്ട്. എന്റെ ഞാനെന്ന ഭാവം.
വാഴ്വിന്റെ നിഴല്‍ മൂടിയ ഉള്ളറകളില്‍ വാക്കുകള്‍ക്കതീതമായി ഓര്‍മയുടെ ഏകാന്തമായ കൂടുകളുണ്ട്. പകലുകളില്‍ അലഞ്ഞു തിരിഞ്ഞ ആശകള്‍ നിശ്ശബ്ദമായി രാത്രികളില്‍ തിരികെ വന്ന് എന്റെ ഹൃദയത്തെ മുട്ടി വിളിക്കുന്നു. എനിക്കു കേള്‍ക്കാം.
കടന്നു പോയ കണ്ണീരിന്റെ രാത്രിക്ക് നേരെ നോക്കി എന്റെ ഹൃദയം വിട പറയുന്നു. എവിടെയോ അലയുന്ന പ്രകാശത്തെ തന്റെ നെഞ്ചിലേറ്റാനായി നിശ്ശബ്ദമായി കാത്തിരിക്കുന്നു ഈ ഇരുട്ട്.
................... ശ്യാമപ്രസാദ് (ഒരേ കടല്‍)
Thursday, January 17, 2008
സഫലമീ യാത്ര *
കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോള്‍ ആരെന്നുമെന്തെന്നുമാര്‍ക്കറിയാം ?
എന്ത് നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ
ചന്തം നിറക്കുകീ ശിഷ്ട ദിനങ്ങളില്‍
വരിക സഖീ അരികത്തു ചേര്‍ന്നു നില്‍ക്കൂ
പഴയൊരു മന്ത്രം ജപിക്കാം അന്യോന്യം
ഊന്നു വടികളായ് നില്‍ക്കാം
ഹാ സഫലമീ യാത്ര... ഹാ സഫലമീ യാത്ര...
................................ എന്‍ എന്‍ കക്കാട്
അടരുവാന്‍ വയ്യ...*
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു...
അടരുവാന്‍ വയ്യ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു
സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പോലിയുമോമ്പൊഴാണന്റെ സ്വര്‍ഗം
നിന്നിലലിയുന്നതേ നിത്യ സത്യം.
............. മധുസൂദനന്‍ നായര്‍
Sunday, January 13, 2008
താളുകള്‍ മറിയുമ്പോള്‍...*
ഇവിടെ ഞാനും നീയുമില്ല... (നമ്മള്‍ നമ്മളെപ്പോലും മറന്നിരിക്കുന്നു), ഉള്ളതു നമ്മുടെ സ്വപ്‌നങ്ങള്‍ മാത്രം...
സൂര്യന്‍ പതുക്കെ മേഘങ്ങളില്‍ അലിഞ്ഞു ചേരുകയായി. പ്രകൃതിയുടെ ലയനം.
അകലെ ആകാശത്ത് വര്‍ണക്കാഴ്ചകള്‍ തെളിയുകയായി. എങ്കിലും എനിക്കേറെ ഇഷ്ടം നിന്റെ കണ്ണിലെ ഈ നിറങ്ങള്‍ കാണാനാണ്. നിന്റെ മനസ്സിന്റെ സന്തോഷം പ്രതിഫലിക്കുന്ന നിറങ്ങള്‍!
നിലാവും നക്ഷത്രങ്ങളും ആര്‍ത്തിരമ്പുന്ന ഈ തിരമാലകളും എന്നെ ആര്‍ദ്രമാക്കുന്നു... കണ്ണീരണിയിക്കുന്നു... പക്ഷെ എന്തിന്?
ഇപ്പോള്‍ കുറച്ചു ദൂരെ എനിക്ക് തിരമാലകളുടെ ശബ്ദം കേള്‍ക്കാം. നിന്റെ നിശ്വാസം എന്റെ നെഞ്ചിലേക്ക് ചൂടുള്ള ഒരു ഉറവയായ് ഒഴുകുന്നതും ഞാന്‍ അറിയുന്നു.
വേദന കലര്‍ന്ന ഒരു പുഞ്ചിരിയോടു കൂടി പിരിയാനുള്ള സമയമായിരിക്കുന്നു...
ഇനി വരാനിരിക്കുന്ന പുലരികളെയും സ്വപ്നം കണ്ടു ഞാന്‍ മടങ്ങുകയാണ്. കാരണം അസ്തമയങ്ങളെ... എനിക്ക് നിങ്ങളോട് അത്രയ്ക്ക് പ്രണയമാണ്...
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
പ്രണയം - മനുഷ്യന്റെ എല്ലാ വികാരങ്ങളും ഉള്‍ക്കൊള്ളുന്നു. ഇതില്‍ വേദനയുണ്ട്, സഹനമുണ്ട്, സന്തോഷമുണ്ട്, ആര്‍ദ്രതയുണ്ട്, നിര്‍വൃതിയുണ്ട്, ലയനമുണ്ട്.
എത്ര എഴുതിയാലും പറഞ്ഞാലും പാടിയാലും മതി വരാത്ത, എന്നും പുതുമ നിലനില്ക്കുന്ന അനുഭൂതിയാണ് പ്രണയം. അതിന് കാരണം പ്രണയം ഓരോ വ്യക്തിക്കും നല്കുന്ന വ്യത്യസ്തങ്ങളായ അനുഭവങ്ങളാവാം.
ഈ പുസ്തകത്തിലെ താളുകള്‍ക്ക് അവസാനമില്ല. ഒരുപാടു മനസ്സുകളുടെ അനുഭവങ്ങള്‍ നിങ്ങളോട് പങ്കുവെക്കാനായി ഇതില്‍ പുതിയ താളുകള്‍ തുന്നിച്ചേര്‍ത്തുകൊണ്ടേയിരിക്കും...
............................................................ ഹരി
email : pranayapusthakam@gmail.com