Wednesday, December 31, 2008

ലളിതം

ഇവിടെയുണ്ടായിരുന്നു ഞാന്‍ എന്നതിന്നൊ-
രുവെറും തൂവല്‍ താഴെയിട്ടാല്‍ മതി
ഇനിയുമുണ്ടാവും എന്നതിന്‍ സാക്ഷ്യമായ്
അടയിരുന്നതിന്‍ ചൂടു മാത്രം മതി.

...................... പി. പി. രാമചന്ദ്രന്‍


Friday, December 19, 2008

നന്ദി

നന്ദി... പ്രിയസഖീ നന്ദി...
എനിക്കു നീ തന്നതിനെല്ലാം നന്ദി.
ഒന്നും മിണ്ടാതെയരികിലിരുന്നു നീ
തന്നോരു ബന്ധുര നിര്‍വൃതിക്കും
ഞാനറിയാതെയെന്റെ നേര്‍ക്കു നീളും മിഴി-
ക്കോണില് തുളുമ്പിയോരാര്ദ്രതക്കും
പിന്നെയാ ചൊടിതന്നില്‍ വിടര്‍ന്നൊരാ
ചമ്പകപ്പൂവിതള്‍ പുഞ്ചിരിക്കും
കാറ്റിലുലഞ്ഞ മുടിച്ചാര്‍ത്തില്‍ നിന്നെന്റെ
കൈക്കുമ്പിളില്‍ വീണ പൂവുകള്‍ക്കും

ഒന്നും പറയാതെ പോയി നീയെങ്കിലും
ഓര്‍മ്മയില്‍ പെയ്യും സുഗന്ധത്തിനും
ഇത്തിരി നേരമെന്നാകിലും നീയെന്റെ
സ്വപ്നങ്ങളില്‍വന്നു പോവതിന്നും,
എങ്ങുനിന്നോ ഒരു കുഞ്ഞരിപ്രവായ് വ -
ന്നെന്‍ സുഖമാരായും കൊഞ്ചലിനും
നൊന്തെരിയുന്നൊരെന്‍ മണ്‍ചിരാതിന്‍ പ്രാണ -
തന്തുവില്‍ സ്നേഹം ചൊരിവതിന്നും,
നന്ദി! പ്രിയസഖീ നന്ദി! എനിക്ക് നീ
തന്നതിനെല്ലാം... തരാത്തതിനും...

.......................... ഒ.എന്‍.വി.

Thursday, November 20, 2008

സ്നേഹിച്ചു തീരാത്തവര്‍

സഖി, നിനക്കായി ഞാന്‍ പാടിയ പാട്ടെല്ലാം
അഗതികളായിങ്ങലഞ്ഞിടുന്നു മണ്ണില്‍!
തിരയുന്നു ഞാനുമെന്‍ ഗാനവും നിന്നെ
വേര്‍പിരിയുന്നു വീണ്ടും നാമീയിരുളില്‍!

ഇരുജന്മവേളകല്ക്കിടയില്
മൃതിയെന്നോരിടവേള വേണമെന്നാകിലാകട്ടെ!
വിടപറയാം പുനര്ദര്‍ശനഭാഗ്യം
നേര്ന്നിതുവഴി വീണ്ടും വന്നണയുമെങ്കില്!

ഇവിടെ നാം പാടാത്ത പാട്ടില്ല!
നിന്റെയീ നിടിലതിലത്രേയെന്‍ നീലാകാശം!
ഇനി നാളെയെന്‍ മിഴി മങ്ങുമ്പോള്‍, കാഴ്ചകള്‍
ഇരുളുമ്പോള്‍, നീയാണെന്‍ മിഴികള്‍!

.......................... O.N.V

Tuesday, September 23, 2008

കനല്‍

കാത്തു സൂക്ഷിച്ചൊരു സ്നേഹത്തിന്‍ തിരിനാളം...
കത്തി ജ്വലിക്കുമൊരു വേദനയായ് മാറുന്നു.
അണക്കാനാകില്ലൊരിക്കലും മറവിയാല്‍...
കനലായ് മാറിയൊരു ഹൃദയത്തിന്‍ നോവിനെ.
ചേര്‍ത്തുവെക്കാം ഇതുംകൂടെയെന്‍ ‍ ഓര്‍മ്മചെപ്പില്‍...
ചിതയിലേക്കുള്ള എന്റെ വിലപ്പെട്ട സമ്പാദ്യമായ്.

................................. അഭി

Wednesday, September 3, 2008

നഷ്ടപ്പെട്ട നീലാംബരി

ഇന്നാകാശത്തില്‍ കത്തിയെരിയുന്ന മുഖം എന്നെ ഓര്‍മിപ്പിക്കുന്നതെന്താണ്? കിനാവള്ളി പോലെ എന്നെ വരിയുന്ന കൈകള്‍ ആരുടേതാണ്? എന്റെ മുറിയുടെ നിശ്ശബ്തതയില്‍ ചുണ്ടില്‍ ചുണ്ടമര്‍ത്തിയതാരാണ്?

.................. മാധവിക്കുട്ടി (നഷ്ടപ്പെട്ട നീലാംബരി)

Thursday, August 7, 2008

പ്രണയം ഒരു ശാപമെന്നോ?

പ്രണയം... പ്രണയം അതൊരു ശാപമെന്നോ?
ആര്‍ക്ക്? ആരോട് ?
എങ്ങനെയൊക്കെ? എന്തിനൊക്കെ? എപ്പോഴൊക്കെ?

പ്രണയിക്കുക എളുപ്പമാണ്
പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത്.

ഭൂമി നിറയെ പൂക്കള്‍
എന്റെയീ കൈക്കുടന്നയിലെത്ര കൊള്ളും?

ഭൂമി നിറയെ പ്രണയം
ഒരു പെണ്ണിന്റെ കണ്ണിലെത്ര കൊള്ളും?

.................. പ്രശാന്ത് നാരായണന്‍ (ഛായാമുഖി)



Monday, August 4, 2008

തിരിനാളത്തിനുള്ളില്‍ ഒരാത്മാവുണ്ട്!

തിരിനാളത്തിനുള്ളില്‍ ഒരാത്മാവുണ്ട്!
തിരിയുടേതല്ല
നാളത്തിന്റേതല്ല
കെട്ടു പോകുന്നതിനു മുന്‍പുള്ള ജീവിതത്തിന്റെ...

................. സെബാസ്ത്യന്‍

Thursday, July 10, 2008

ഹേ മനുഷ്യാ, നീയെങ്ങോട്ടു പോയിട്ടെന്ത്?

നീ ചിന്തിക്കുന്നു
നിനക്കു കിട്ടാത്ത സ്നേഹത്തെ കുറിച്ച്.
നിനക്കു ഭുമിയാണ് മാതാവ്‌
നിന്നെ കരള്‍ നൊന്തു വിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അലയുകയാണ്.
പിതാവിനെ തേടി,
മാതാവിനെ ഉപേക്ഷിച്ച്...
ഹേ മനുഷ്യാ, നീയെങ്ങോട്ടു പോയിട്ടെന്ത്?

.................... നന്ദിത

Tuesday, June 3, 2008

വര്‍ഷമേ സ്വാഗതം

മിഴിക്കു നിലാഞ്ജന പുഞ്ജമായും
ചെവിക്കു സംഗീതക സാരമായും
മെയ്യിന്നു കര്‍പ്പൂരക പൂരമായും
പുലര്‍ന്നുവല്ലോ പുതുവര്‍ഷ കാലം.

................... വൈലോപ്പിള്ളി (വര്‍ഷഗമം)

Wednesday, May 28, 2008

മേഘങ്ങളേ കീഴടങ്ങുവിന്‍

ഈ മണ്ണിടംപാടു ചുറ്റുന്നുവോ
മര്‍ദ്ദമാപിനിയില്‍ അക്കങ്ങള്‍ ഖേദിച്ചുവോ
നമ്മളെങ്ങോ തെറിച്ചു രണ്ടാകുന്ന പോലെ
ഹാ! ആ വേര്‍പാട് നോവല്ല, വേരറ്റൊടുങ്ങലാം.

ആരോ തുഴഞ്ഞടുക്കും പോലെ
സ്വരമേറ്റിയാരോ വിളിക്കുന്ന പോലെ
ബോധത്തെ ഒരു കാന്തം വലിക്കുന്ന പോലെ
നിന്‍ കരള്‍ എന്നെ വരിയുന്നുവല്ലോ
തലോടുന്നുവല്ലോ.

കൂട്ടുകാരി, നമ്മള്‍ കോര്‍ത്ത കയ്യഴിയാതെ
ചേര്‍ന്ന ഹൃദ്താള ഗതിയൂര്‍ന്നു പോകാതെ
മിഴിവഴുതി വീഴാതിരുള്‍ക്കയം ചൂഴാതെ
പാര്‍ത്തിരിക്കേണം ഇനി നാം തനിച്ചല്ലൊ!!

...................... മധുസൂദനന്‍ നായര്‍

Friday, May 23, 2008

ആര്‍ദ്രം

നിന്റെ കണ്ണീരില്‍ കുതിര്‍ന്നൊരീ തൂവാല
ഇന്നീ പനിനീര്‍ച്ചെടിച്ചില്ലയില്‍ വീണുപോയ്‌
പിന്നെയിതളിതളായ്‌ വിടര്‍ന്നൊരു
ചെമ്പനീര്‍മൊട്ടിനെ തൊട്ടു തലോടവെ
എന്തിനേ നീയതു ചെന്നെടുത്തു വീണ്ടും
എന്തിനതിന്റെ നനവിലലിഞ്ഞൊരു
ഹൃദ്യനറുമണം നിന്‍ ദീര്‍ഘ ചുംബനം ഒപ്പിയെടുക്കവെ
നനഞ്ഞു നിന്‍ കണ്‍കളും.

................................ ഒ.എന്‍.വി.

Tuesday, May 20, 2008

നിന്റെ കൂടെ

ഈ തോണി
എങ്ങോട്ടു‍ പോയാലും
നീ ചിരിക്കാത്ത വന്‍കരകളിലൊക്കെ
എന്റെ
ഏകാന്തത പൂത്തിരിക്കും

....................... ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

Saturday, May 17, 2008

വീഞ്ഞ്‌

നിങ്ങള്‍ ഇവിടെ വന്നെത്തിയിരുന്നെങ്കില്‍,
നിങ്ങളുടെ ജീവിതത്തിന്റെ ഒരു ചീന്ത്‌ എനിക്കു കീറിയെടുക്കാമായിരുന്നു,
നിങ്ങള്‍ പോകുമ്പോള്‍ എന്റേതായ എന്തെങ്കിലും നിങ്ങള്‍ക്കും.

................................. നെരൂദ

Thursday, May 15, 2008

ഗസലുകള്‍ പൂക്കുന്ന രാത്രി

ഞാനറിയാതെന്‍
കരള്‍ കവര്‍ന്നോടിയ
പ്രാണനും പ്രാണനാം
പെണ്‍കിടാവേ!- എന്റെ
പ്രാണനും പ്രാണനാം
പെണ്‍കിടാവേ!-
നിന്നെത്തിരയുമെന്‍
ദൂതനാം കാറ്റിനോ-
ടെന്തേ നിന്‍ ഗന്ധമെ-
ന്നോതിടേണ്ടൂ?

................. ഒ.എന്‍.വി.

Wednesday, May 14, 2008

ഒറ്റമണല്‍തരി

അസാന്നിധ്യം കൊണ്ടു സാന്നിധ്യം അറിയിക്കുന്ന നീ ആര്?
എന്റെ അവസാനത്തെ രഹസ്യം വരെ ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ട്.
ജലപ്രവാഹത്തിലൂടെ പൊസേഡോണ്‍ എന്നെ കാണാനെത്തുന്നതു വരെ.
മൌനമാണ് എപ്പോഴും നിന്റെ മറുപടി.
ഒരു വാക്ക്... വെറും ഒരു വാക്ക്... ഒറ്റവാക്ക്‌...
അതാണ് ഞാന്‍ എപ്പോഴും ചോദിക്കുന്നത്‌,
നീ തരാത്തതും...

........................... വിജയലക്ഷ്മി

Monday, May 12, 2008

നീ നിത്യവും നൃത്തം ചെയ്യുന്നു

ഒരു പൂങ്കുല പോലെ എന്നും ഞാന്‍
കൈകളിലിറുക്കിപ്പിടിക്കുന്ന വെളുത്ത മുഖം
മാത്രമല്ല നീ, നീ മറ്റാരെപ്പോലെയുമല്ല,
കാരണം, ഞാന്‍ നിന്നെ പ്രേമിക്കുന്നു.
ഈ ജമന്തിപൂമാലകള്‍ക്കിടയില്‍
നിന്നെയും ഞാന്‍ നിവര്‍ത്തിയിടട്ടെ...

ഗിരിനിരകളില്‍നിന്നു ഞാന്‍ നിനക്കു വേണ്ടി
സൌഖ്യം തുളുമ്പുന്ന പൂക്കള്‍ കൊണ്ടുവരും,
നീലശംഖുപുഷ്പങ്ങള്‍,
തവിട്ടു നിറമാര്‍ന്ന ഹെയ്സല്‍ പുഷ്പങ്ങള്‍,
ചൂരല്‍ക്കൊട്ടകള്‍ നിറയെ ഉമ്മകള്‍.
വസന്തം ചെറിമരങ്ങളോട്‌ ചെയ്യുന്നതു പോലെ
നിന്നിലേക്ക്‌ പ്രണയമായി ഞാന്‍ നിറയട്ടെ...

...................... നെരൂദ

Saturday, May 10, 2008

സ്നേഹിക്കുമ്പോള്‍

ഉരുകി, രാത്രിയോട്‌ രാഗങ്ങള്‍ പാടുന്ന
പാഞ്ഞൊഴുകുന്ന ഒരരുവിയാകുക.
അത്യധികമായ ഹൃദയ മൃദുലതയുടെ
വേദനയറിയുക.
സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ
സ്വന്തം ധാരണയാല്‍ മുറിവേല്ക്കുക.
അങ്ങനെ പൂര്‍ണ്ണ മനസ്സോടും
ഹര്‍ഷവായ്പ്പോടും ചോരയൊഴുക്കുക.

..................... ഖലില്‍ ജിബ്രാന്‍

Friday, May 9, 2008

വേരുകള്‍

ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ടു
കെട്ടിപ്പിടിക്കുന്നു
ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച്
നാം അകറ്റി നട്ട മരങ്ങള്‍

................................... വീരാന്‍കുട്ടി

Wednesday, May 7, 2008

എല്ലാം നിനക്കായ്

ഏറെത്തുടുത്തൊരീ
ചെമ്പനീര്‍പ്പൂവെന്റെ
സ്നേഹോപാഹാരം! ഇതെന്‍ ഹൃദയം...
വാര്‍മുടിക്കെട്ടിലല്ലോമനെ!
നീയിന്നിതാര്‍ദ്രമാമാത്മാവിലേറ്റു വാങ്ങൂ...

........................ ഒ.എന്‍.വി.

Tuesday, May 6, 2008

പിന്നെ നീ മഴയാകുക

നാമിനി കടലിലൊഴുകുന്ന
രണ്ടു നക്ഷത്രങ്ങള്‍.
കിഴക്ക് തുടിക്കുന്ന പുലര്‍കാല നക്ഷത്രം നീ
പടിഞ്ഞാറന്‍ ചുവപ്പില്‍ തിളയ്ക്കുന്ന താരകം ഞാനും
നമുക്കിടയില്‍ ആയിരം ജന്മങ്ങള്‍.
മാനം, ഭൂമി,
പിന്നെ നമ്മെ ബന്ധിപ്പിക്കുന്ന സൂര്യനും.
പിന്നെ നീ മഴയാകുക
ഞാന്‍ കാറ്റാകാം.
നീ മാനവും ഞാന്‍ ഭൂമിയുമാകാം.
എന്റെ കാറ്റു നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക്‌ പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോള്‍
നമുക്കു കടല്‍ക്കാറ്റിന്റെ ഇരമ്പലിനു കാതോര്‍ക്കാം.

....................... നന്ദിത

Sunday, May 4, 2008

പ്രണയം നിങ്ങളെ വിളിക്കുമ്പോള്‍

പ്രണയം നിങ്ങളെ വിളിക്കുമ്പോള്‍
അവനെ അനുഗമിക്ക.
അവന്റെ വഴികള്‍ കഠിനവും ചെങ്കുത്തായതും
ആണെങ്കിലും.
അവന്റെ ചിറകുകള്‍ നിങ്ങളെ പൊതിയുമ്പോള്‍
അവന് കീഴ്വഴങ്ങുക.
അവന്റെ തൂവലുകള്‍ക്കിടയില്‍
ഒളിപ്പിച്ച ഖഡ്ഗം
നിങ്ങളെ മുറിവേല്‍പ്പിക്കുമെങ്കിലും ...

.................. ഖലില്‍ ജിബ്രാന്‍

Saturday, May 3, 2008

പിറക്കാത്ത മകന്

"അച്ഛാ, എന്റെ പോന്നച്ഛാ, എന്നെ കൊല്ലല്ലേ. സപ്താശ്വരധത്തില്‍ എഴുന്നള്ളുന്ന ജപാകുസുമസങ്കാശനും സര്‍വ്വപാപഘ്നനും ആയ സൂര്യദേവന്റെ മഹാദ്യുതി ഞാനും ഒരിക്കല്‍ കണ്ടു കൊള്ളട്ടെ. സമുദ്രവസനയും രത്നഗര്‍ഭയുമായ ഭൂമീദേവിയെ ഒരിക്കലെങ്കിലും ഞാനും സ്പര്‍ശിച്ചു കൊള്ളട്ടെ. ഈരേഴുപതിന്നാല് ലോകങ്ങളിലും വച്ച് ഏറ്റവും മാധുര്യമേറിയ അമൃതമായ മാതൃസ്തന്യം ഒരു തുള്ളി ഞാനും രുചിച്ചു കൊള്ളട്ടെ.
അച്ഛാ, എന്റെ പോന്നച്ഛാ, എന്നെ കൊല്ലല്ലേ."

ഇല്ല ഞാനൊന്നും കേട്ടില്ല. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ വിറയ്ക്കുന്ന കൈയോടെ എന്റെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭത്തില്‍ വെച്ചു കൊല്ലാനുള്ള സമ്മതപത്രം ഞാന്‍ ഒപ്പിട്ടു കൊടുത്തു.

നിര്‍ഭാഗ്യവാനായ മകനെ, നിര്‍ഭാഗ്യവതിയായ അമ്മേ, മഹാപാതകിയായ ഈ പിതാവിനോട്‌ പൊറുക്കണേ.

എന്റെ ഉള്ളില്‍, കണ്ണുനീരിന്റെ കരിങ്കടല്‍ കടഞ്ഞു സര്‍പ്പകേശിനിയും രക്തനേത്രയുമായ കാവ്യദേവത കാകോള കുംഭവുമായി ഉയര്‍ന്നു വന്നു. ഞാനാ വിഷകുംഭം വാങ്ങി സസന്തോഷം കുടിച്ചു. തൊണ്ട പൊള്ളിക്കൊണ്ടു പാടി.

"ലോകാവസാനം വരേയ്ക്കും പിറക്കാതെ
പോകട്ടെ നീയെന്‍ മകനെ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞു വിളിക്കുവാന്‍
ആരെനിക്കുള്ളൂ നിയല്ലാതെ - എങ്കിലും


പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലെ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം
.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍
.

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌."

.......................... ബാലചന്ദ്രന്‍ ചുള്ളിക്കാട് (ചിദംബര സ്മരണ)



ആലാപനം : ബഹുവ്രീഹി

Friday, May 2, 2008

പ്രിയേ, നീ ആ പൂവ് എന്ത് ചെയ്തു?

പ്രിയേ, നീ ആ പൂവ് എന്ത് ചെയ്തു?
ഏത് പൂവ് ?
രക്തനക്ഷത്രം പോലെ
കടും ചെമപ്പ് നിറമാര്‍ന്ന ആ പൂവ്...
അതോ, തിടുക്കപ്പെട്ട് അറിയുന്നതെന്തിന്?
ചവിട്ടി അരച്ചു കളഞ്ഞോ എന്നറിയാനാ.
കളഞ്ഞെങ്ങിലെന്ത് ?
ഓ ഒന്നുമില്ല, എന്റെ ഹൃദയമായിരുന്നു അത്...

.................................. ബഷീര്‍

Thursday, May 1, 2008

ആഴങ്ങളിലേക്ക് പോകും മുന്‍പേ...

ആദ്യം ഇലകള്‍ പോഴിച്ചിട്ടു
പുഴയുടെ നനവറിയാന്‍.
പിന്നെ ചില്ലകള്‍ അടര്‍ത്തിയിട്ടു
ഒഴുക്കിന്റെ വേഗമറിയാന്‍.
ഒടുവില്‍ കടപുഴകി വീണു
ആഴങ്ങളിലെ ഇരുട്ടറിയാന്‍.
വൈകിയെത്തിയ കാറ്റു
പുഴയുടെ നെഞ്ചില്‍
ചെവി ചേര്‍ത്തു വച്ചു,
തന്റെ കൈകള്‍ താങ്ങി നിര്‍ത്തിയ
കൂട്ടിലെ കിളിക്കുഞ്ഞ്
നീന്താന്‍ പഠിച്ചോ എന്തോ ?

..................... ആമി സലീം

Tuesday, April 29, 2008

എങ്കില്‍

നിന്‍ കണ്ണുനീര്‍ മുത്തുകളായെങ്കില്‍,
അതോരോന്നും ഞാന്‍ കോര്‍ത്തെടുത്തേനെ...
നീയെന്റേതെന്നേക്കുമായെങ്കില്‍
എങ്കില്‍, ഈ ജീവിതം അവര്‍ണനീയം.

............................. അനൂപ് മോഹന്‍ (വിരാമതിലകം)

Monday, April 28, 2008

സ്റ്റിക്കര്‍

ഓര്‍ത്തിരിക്കാതെ രണ്ടു പ്രാണന്‍
തമ്മില്‍ ഒട്ടുന്നതിന്റെ
ആകസ്മികതയുണ്ട് ഏത് പ്രണയത്തിനും.
കീറിക്കൊണ്ടാല്ലാതെ വേര്‍പെടുത്താന്‍
പറ്റാത്തതിന്റെ നിസ്സഹായതയുണ്ട്
അതിന്റെ പിരിയലില്‍.

.................................. വീരാന്‍കുട്ടി

Sunday, April 27, 2008

സ്നേഹിച്ചവര്‍

ഞാന്‍ സ്നേഹിച്ചവര്‍ മറ്റാരെയോ സ്നേഹിച്ചു,
എന്നെ സ്നേഹിച്ചവര്‍ സ്നേഹം കിട്ടാതെ മരിച്ചു.

............................ കെ.പി.അശോകന്‍

Saturday, April 26, 2008

നീ

നിന്റെ ശരീരം എനിക്കൊരു തടവറയാണ്.
അതിനപ്പുറം കാണാന്‍ ‍എനിക്കു കഴിവില്ല.
നിന്റെ കറുപ്പ് എന്നെ അസ്വസ്ഥയാക്കുന്നു.

................................................. മാധവിക്കുട്ടി

Thursday, April 24, 2008

സൂക്ഷ്മത

ഏറെക്കാലം കേടുകൂടാതെ
ഇരിക്കുമെന്നു തോന്നുന്നു
നമ്മുടെ പ്രണയം,
കണ്ണുനീരിനാല്‍ നീയതിനെ
ലാമിനേറ്റ് ചെയ്യുകയാല്‍.

.................................. വീരാന്‍കുട്ടി

Wednesday, April 23, 2008

എന്നിലെ കവിത

തുറന്നു പറയാതെ പോയ സ്നേഹം,
പശ്ചാത്താപത്തിന്റെ കവിതയാകുമെങ്കില്‍
എന്നില്‍ കവിതയുണ്ട്.
നിന്നെ വേര്‍പിരിഞ്ഞതിന്റെ വേദന,
കവിതയില്‍ നൊമ്പരമാകുമെങ്കില്‍
എന്റെ കവിതയില്‍ നീയുണ്ട്‌.

........................... അഭി

Tuesday, April 22, 2008

ശലഭജന്മം

അതിരുകള്‍ നിര്‍ണയിക്കപ്പെട്ട ഒരു ലോകത്താണ് ഞാന്‍. പുറത്തു
കടക്കാനാവാതെ വളയപ്പെട്ട ഈ ചുവരുകള്‍ക്കുള്ളില്‍ പ്രയോജനമില്ലാതെ വെറുതെ പിടഞ്ഞു കൊണ്ടിരിക്കുന്നു. എന്റെ തന്നെ ചിന്തകളുടെ തടവുകാരിയായി. എവിടെ വെച്ചാണ് സ്വപ്നങ്ങളിലെ നിലാവ് മാഞ്ഞത് ? എപ്പോഴാണ് കാഴ്ചകളിലെ നിറങ്ങള്‍ മങ്ങിത്തുടങ്ങിയത് ? വേദനയുടെ നടുക്കങ്ങള്‍ ബാക്കിയാവുന്ന ഈ ലോകത്ത് ഞാന്‍ തനിച്ചാണ്. തീര്‍ത്തും തനിച്ച്.

.............................................. റിയാസ് അഹമ്മദ്

Monday, April 21, 2008

ഒറ്റപ്പതിപ്പുള്ള പുസ്തകം

ഒറ്റപ്പതിപ്പുള്ള പുസ്തകമീ ജന്മം
ഒറ്റത്തവണയോരോപുറവും
നോക്കിവയ്ക്കുവാന്‍ മാത്രം നിയോഗം
പഴയ താളൊക്കെ മറഞ്ഞു പോയി
എന്നേക്കുമെങ്കിലും...
ചിത്രങ്ങളായി കുറിമാനങ്ങളായി
ചിലതെത്രയും ഭദ്രം.

............................... ഒ.എന്‍.വി.

Sunday, April 20, 2008

ഓര്‍ക്കുക

ഒരോര്‍മ്മക്കുറിപ്പ് വായിക്കവേ നിന്‍ മിഴികള്‍ നനഞ്ഞാല്‍,
ഓര്‍ക്കുക, ഞാനെന്ന സത്യം ഇന്നും ശാശ്വതം.

പോന്പുലരിതന്‍ പൂങ്കാറ്റെന് സുഗന്ധം പകര്‍ന്നാല്‍
ഓര്ക്കുക, ഞാനെന്ന സ്വപ്നം നിന്നിലേക്കടുക്കുന്നു.

എന്നെ ഓര്‍ക്കവേ നിന്‍ മനമൊന്നു പിടഞ്ഞാല്‍,
ഓര്‍ക്കുക, ഞാനുണ്ടാവും നിന്നരികെ.

............................. അനൂപ് മോഹന്‍ (വിരാമതിലകം)

Saturday, April 19, 2008

വന്നില്ല നീ

കാമുകന്മാരും കവികളും നിദ്രയായ്
ശ്യാമവനാന്തരം നിശ്ശബ്ദഗീതമായ്
എന്നുള്ളിലലിഞ്ഞു, പുറത്തേക്കൊഴുകിയെന്‍
കണ്ണുകള്‍ നീറിയുറഞ്ഞു, വന്നില്ല നീ
കൂരിരുട്ടെത്തി, നീ വന്നില്ല, പൂമര-
പ്പൊത്തിലീ രാവുമുറങ്ങി, വന്നില്ല നീ.

................................... അയ്യപ്പപ്പണിക്കര്‍

Friday, April 18, 2008

ഞാന്‍ എന്നോട് !

കാലം വളരെയേറെ കടന്നുപോയി,
ദൂരം ഒരുപാടു നടന്നു നീങ്ങി,
സമയം വളരെയേറെ വൈകിപ്പോയി,
എന്നിലെ എന്നെ തിരിച്ചറിയാന്‍.
ഒരു പക്ഷെ, അണയുന്ന തീയുടെ-
ആളിക്കത്തലാകാം,
ഈ തിരിച്ചറിവ്.

ക്ഷമിക്കുക നീ എന്‍ ജീവിതമേ..
നാളെയെ നല്കാന്‍ എനിക്ക് കഴിയുകയില്ല,
ഇന്നലെയെ ഞാന്‍ നല്കിയതുമില്ല..
പക്ഷെ, ഈ നിമിഷം ഞാന്‍ നിന്നോട് കൂടെ-
പുതിയൊരു തിരിച്ചറിവിന്‍ വെളിച്ചവുമായ്.

........................... അഭി

Thursday, April 17, 2008

സന്ദര്‍ശനം

വെയില്‍ വെള്ളത്തിലെന്ന പോലെ
നീ എന്നില്‍ പ്രവേശിച്ചു.
മഞ്ഞ്, ഇലയില്‍ നിന്നെന്ന പോലെ
തിരിച്ചു പോവുകയും ചെയ്തു.
എങ്ങിലും നന്ദിയുണ്ട്
നിന്നോട് ...
ഈ കെട്ടിക്കിടപ്പിനെ
കുറഞ്ഞ നേരത്തേക്ക്, നീ
സ്ഫടികമെന്നു തോന്നിച്ചു.

..................... വീരാന്‍കുട്ടി

Wednesday, April 16, 2008

അറിയപ്പെടാതെ പോയ ഒരു കവിയുടെ ഓര്‍മയ്ക്ക്‌

നീ പറയുന്നു, എന്റെ കണ്ണുകള്‍
നീലത്തടാകം പോലെ നിര്‍മ്മലമാണെന്ന് !
എനിക്കറിയാം അത് കള്ളമാണെന്ന്.
എങ്കിലും ഞാനത് വിശ്വസിക്കുന്നു.
കാരണം, അത് കേള്‍ക്കാന്‍ എനിക്കിഷ്ടമാണ്.

നീ പറയുന്നു, എന്റെ ചിരി
നിലാവുപോലെ സുന്ദരമാണെന്ന് !
എനിക്കറിയാം അത് കള്ളമാണെന്ന്.
എങ്കിലും ഞാനത് വിശ്വസിക്കുന്നു.
കാരണം, അത് നീ പറയുന്നതാണല്ലോ...

................................ സൌന്ദര്യ

Tuesday, April 15, 2008

നീ എന്ന കവിത

എല്ലാ കവിതകളും അവസാനിപ്പിക്കാനുള്ള
ഒരു കവിതയാണു നീ...
ഒരു കവിത...
ശവകുടീരം പോലെ പൂര്‍ണമായ ഒരു കവിത.

....................................... മാധവിക്കുട്ടി

Monday, April 14, 2008

വിഷുക്കൈനീട്ടം


ഏതു ധൂസര സങ്കല്‍പത്തില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും
ഒരിത്തിരി കൊന്നപ്പൂവും

......................................... വൈലോപ്പിള്ളി



ശേഷിച്ച മാവിലൊരു കനി തരും
മുറ്റത്തു ശോഷിച്ചു നില്ക്കുന്ന കൊന്നയില്‍ പൂ തരും
അന്യോന്യമെന്നും കണിയാകുവാന്‍
മനക്കണ്ണാടിയും കതിര്‍ പൂവിളക്കും തരും
കാലത്തിനോട്ടുരുളിയില്‍ നിന്നു നാളെയെ
കൈവെള്ളയില്‍ കുഞ്ഞു കൈനീട്ടമായ് തരും

.......................................... മധുസൂദനന്‍ നായര്‍

Thursday, April 10, 2008

മരണദിനത്തിന്റെ മണിമുഴക്കം

ചിരികള്‍ തോറുമെന്‍ പട്ടടത്തീപ്പൊരി
ചിതറിടുന്നൊരരങ്ങത്തു നിന്നിനി
വിടതരൂ മതി പോകട്ടെ ഞാനുമെന്‍
നടനവിദ്യയും മൂക സംഗീതവും.

വിവിധ രീതിയില്‍ ഒറ്റ നിമിഷത്തില്‍
വിഷമമാണെനിക്കാടുവാന്‍ പാടുവാന്‍
കളരി മാറി ഞാന്‍ കച്ച കേട്ടാമിനി
കളിയരങ്ങൊന്നു മാറി നോക്കാമിനി.

പ്രണയനാടകമെന്നുമിതുവിധം
നിണമണിച്ചിലിലെത്താതിരുന്നിടാ!
മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം ! - വരുന്നു ഞാന്‍

ഇരുളിലാരുമറിയാതെത്ര നാള്‍
കരളു നൊന്തു ഞാന്‍ കേഴുമനര്‍ഗളം?
ഹൃദയമില്ലാത്ത ലോകമേ, എന്തിനാ
യതിനു കാരണം ചോദിപ്പു നീ സദാ?

....................................................... ഇടപ്പള്ളി

('മണിമുഴക്കം' ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ഏറ്റവും ഹൃദയസ്പര്‍ശിയായ കവിതയാണ്. 2007 ലെ ഏറ്റവും മികച്ച ചിത്രമായ 'അടയാളങ്ങള്‍' എന്ന ചിത്രത്തില്‍ ഇതിലെ ചില വരികള്‍ ഒരു ഗാനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'അടയാളങ്ങള്‍' നന്തനാര്‍ എന്ന എഴുത്തുകാരന്റെ ജീവിത കഥയാണ്. നന്തനാരും ഇടപ്പള്ളിയും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നത് ഒരു യാദൃശ്ചികതയാവാം.)

Monday, April 7, 2008

പിന്‍വിളികള്‍

ചില പിന്‍വിളികള്‍ അങ്ങനെയാണ്
മുറുകുന്ന വിരലുകള്‍ തമ്മില്‍
അരുതേയെന്ന് വിലക്കുന്ന പോലെ.
ഒറ്റക്കു പോകേണ്ട ദൂരങ്ങളത്രയും
നിറയുന്ന മിഴികളില്‍ തെളിയുന്ന പോലെ.
വണ്ടി നീങ്ങി തുടങ്ങുമ്പോള്‍ പിന്നെയും
കൈ വീശി തിരികെ വിളിക്കുന്ന പോലെ.
അതെ, ചില പിന്‍വിളികള്‍ അങ്ങനെയാണ്,
അത്രയ്ക്ക് നിശബ്ദമാണ്...

................................... ആമി സലീം

Sunday, April 6, 2008

കടല്‍ തീരത്ത്...

കൂട്ടുകാരാ നീ വരുന്നോ
കാട്ടില്‍ മൃതസഞ്ജീവനി തേടി
ഭൂഹൃദയത്തില്‍ നിന്ന്
ആദിത്യ ഹൃദയത്തിലേക്ക്
നക്ഷത്രങ്ങളില്‍ നിന്ന്
നക്ഷത്രങ്ങളിലേക്ക്
ഹൊ! അന്തരാളത്തില്‍ ഭൂമിയുടെ പിടച്ചില്‍.
പ്രേമം അതിന്റെ കടല്‍ തീരത്ത്
മിണ്ടാതിരിക്കുന്നു...

...................................... ഡി. വിനയചന്ദ്രന്‍

Saturday, April 5, 2008

നിഷ്ഫലമല്ലീ ജന്മം

നിഷ്ഫലമല്ലീ ജന്മം
തോഴാ നിനക്കായ്‌ പാടുമ്പോള്‍...
നിഷ്ഫലമല്ലീ ഗാനം
നീയതു മൂളി നടക്കുമ്പോള്‍...

..................... സുഗതകുമാരി

Friday, April 4, 2008

ലയനം

പങ്കുവയ്ക്കുമ്പോള്‍
ശരീരം ഭൂമിക്കും
മനസ്സ് എനിക്കും ചേര്‍ത്തു വച്ച
നിന്റെ സൂര്യനേത്രം
എന്റെ ആകാശം നിറഞ്ഞു കത്തുകയാണ്‌
മനസ്സ് ഉരുകിയോലിക്കുമ്പോള്‍
നിന്റെ സ്നേഹത്തിന്റെ നിറവ്
സിരകളില്‍ അലിഞ്ഞു ചേരുന്നു...

ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്
നിന്നെ മറക്കുകയെന്നത് മൃതിയാണെന്ന്
ഞാന്‍ നീ മാത്രമാണെന്ന്...

............................. നന്ദിത

Wednesday, April 2, 2008

ഏപ്രില്‍ - മേയിലെ കുറിപ്പുകള്‍

ചിറകടിച്ചു പോയ ഓരോ പെണ്‍കുട്ടിയും
ഓരോ കാറ്റും ഓരോ മണവും നിറവും
എന്റെ പ്രേമത്തിന്റെ അടയാളമായിരുന്നു.
എങ്കിലും, ഞാന്‍ പുറത്താക്കപ്പെട്ടിരിക്കുന്നു.

ഒടുവിലത്തെ പ്രണയം
എല്ലാ പ്രണയങ്ങളേയും ഉള്‍ക്കൊളളുന്നു.
ഒരിടത്തേക്കുള്ള വഴി
എല്ലാ താവളങ്ങളേയും ഉള്‍ക്കൊളളുന്നപോലെ.

........................................ മേതില്‍ രാധാകൃഷ്ണന്‍

Monday, March 31, 2008

കടമ്മനിട്ടക്ക് ആദരാഞ്ജലികള്‍

കണ്ണുവേണം ഇരുപുറം എപ്പോഴും
കണ്ണുവേണം മുകളിലും താഴേം
കണ്ണിലെപ്പോഴും കത്തിജ്വലിക്കും
ഉള്‍ക്കണ്ണു വേണം അടയാത്ത കണ്ണ്

നാളെ നിന്നെ ഞാന്‍ കൊത്തി മാറ്റുമ്പോള്‍
നാളെകള്‍ നിന്നെ മാടിവിളിക്കും...

.................................... (കോഴി)

ഓര്‍ക്കുവാനോര്‍ക്കുന്നതല്ലിതൊന്നും
ഓര്‍ത്തു പോകുന്നോര്‍മ്മ ബാക്കിയെന്നും
ഓര്‍ക്കുവാനോര്‍ക്കുന്നതല്ലിതൊന്നും
ഓര്‍ക്കുവാന്‍ പറ്റിയ നേരമല്ല...

.................................... (ചാക്കാല)

Sunday, March 30, 2008

പറയൂ ഞാനെങ്ങനെ പറയേണ്ടൂ...

പറയൂ ഞാനെങ്ങനെ പറയേണ്ടൂ
നീയിന്നുമറിയാത്തോരെന്‍ സ്നേഹനൊമ്പരങ്ങള്‍
ഒരു പൂവിനിതള്‍ കൊണ്ടു മുറിവേറ്റൊരെന്‍ പാവം
കരളിന്റെ സുഖദമാം നൊമ്പരങ്ങള്‍


അകലത്തില്‍ വിരിയുന്ന സൗഗന്ധികങ്ങള്‍ തന്‍
മദകര സൗരഭ ലഹരിയോടെ
ഇടറുന്ന പദവുമായ് അണയുന്ന കാറ്റിന്റെ
മധുരമാം മര്‍മ്മര മൊഴികളാലോ ?

ഒരു മഞ്ഞു തുള്ളിതന്‍ ആഴങ്ങളില്‍ മുങ്ങി
നിവരുമെന്‍ മോഹത്തിന്‍ മൌനത്താലോ
ഹൃദയാഭിലാഷങ്ങള്‍ നീട്ടിക്കുറുക്കുന്ന
മധുമത്ത കോകില മൊഴികളാലോ ?

.............................................. ഒ.എന്‍.വി.

Saturday, March 29, 2008

ഓര്‍മകള്‍

ഓര്‍മകള്‍ എന്നെക്കുറിച്ച്‌ ചോദിച്ചാല്‍
നീ അവയ്ക്കെന്തു ശിക്ഷ കൊടുക്കും?
നേരമായ്‌ തീരുമാനിക്കാന്‍
എന്നെയന്വേഷിച്ചിറങ്ങിയിട്ടുണ്ടവ
നാലുവഴിക്കും.
വീടുവീടാന്തരം കേറുന്ന കൂട്ടത്തില്‍
നിന്റെയടുത്തും വരാതിരിക്കില്ല.

............................ പി. രാമന്‍

Thursday, March 27, 2008

വാനപ്രസ്ഥം


"ഇപ്പോള്‍ മുന്നില്‍ വെറും ശൂന്യത. എന്തു ശൂന്യമായിരിക്കുന്നുവോ അതിലേക്ക് എല്ലാം വന്നു നിറയും എന്നു കേട്ടിട്ടില്ലേ. സമസ്ത സുഖദുഃഖങ്ങളും വന്നു നിറയുന്ന ആ ശുഭ മുഹൂര്‍ത്തത്തിനു ഞാനും കാത്തിരിക്കുകയാണ്‌. എന്നെ ഇപ്പോള്‍ ഒന്നും അലട്ടുന്നില്ല."

............................. ഷാജി എന്‍ കരുണ്‍. (വാനപ്രസ്ഥം)

Tuesday, March 25, 2008

അടയാളം

ഉണ്ടായിരിക്കണം
പണ്ടു രണ്ടാത്മാക്കള്‍
ഒന്നായ്‌ അലിഞ്ഞതിന്‍
പാടുകള്‍ നമ്മളില്‍

................................ പീ.ആര്‍. രതീഷ്‌

Thursday, March 20, 2008

ഇനി ഞാനുണര്‍ന്നിരിക്കാം നീയുറങ്ങുക

എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങള്‍
‍എന്നേക്കുമായ് അസ്തമിച്ചു പോയ്
ഇനി നമ്മിലോരാളിന്റെ നിദ്രയ്ക്കു മറ്റെയാള്‍
‍കണ്ണിമ ചിമ്മാതെ കാവല്‍ നിന്നീടണം
ഇനി ഞാനുണര്‍ന്നിരിക്കാം നീയുറങ്ങുക.

എത്ര വേഗം നീ മയക്കത്തിലാഴുന്നു
നിദ്രയിലെല്ലാ ഭയങ്ങളും മായുന്നു
നിന്‍ മുഖത്തെന്തൊരു ശാന്തത
ഈ വാഴ്വില്‍ നമ്മള്‍ക്കു നഷ്ടമായ്ത്തീര്‍ന്നൊരു ശാന്തത

എന്തേ ചിരിക്കുന്നു നീയറിയാതെ
നിന്‍ ചുണ്ടില്‍ നിഗൂഢ സ്മിതങ്ങള്‍
വിടര്‍ത്തുന്ന സ്വപ്നങ്ങള്‍ എന്റേതുമല്ലെയോ
സ്വപ്നങ്ങള്‍ ചൂടു പകര്‍ന്നു വിരിയിച്ച
സത്യങ്ങളാവുക നാം സത്യഗാഥകള്‍


ഇന്നു നീ ഭദ്രേ സുഖമായുറങ്ങുക
കണ്ണിമ പൂട്ടാതെയീ ഇടവേളയില്‍
ഇനി ഞാനുണര്‍ന്നിരിക്കാം നീയുറങ്ങുക
ഇനിയും കിനാവുകള്‍ കണ്ടു ചിരിക്കുക
ഇനി ഞാനുണര്‍ന്നിരിക്കാം നീയുറങ്ങുക.

.............................................. ഒ.എന്‍.വി.(ശാര്‍ങ്ഗകപ്പക്ഷികള്‍)

Wednesday, March 19, 2008

ഒരു കൂടിക്കാഴ്ച്ചയുടെ ഓര്‍മയ്ക്ക്‌ ...

ഇപ്പോള്‍ വീണ്ടുമൊരു കഥയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പാണ്‌. എവിടെയെല്ലാമോ ഉറങ്ങുന്ന കഥാപാത്രങ്ങള്‍ ഉണര്‍ന്ന് മനസ്സിലേക്ക് വരുന്നൊരു ദിവസമുണ്ടാവും. കഥയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിനൊരു വേദനയുണ്ട്. പ്രണയകാലത്തെ കാത്തിരിപ്പുപോലെ അതിന് പറഞ്ഞറിയിക്കാനാകാത്ത ഒരു സുഖവുമുണ്ട്.

........................................ സത്യന്‍ അന്തിക്കാട് (ഓര്‍മകളുടെ കുടമാറ്റം)

ഞാന്‍ 'ഛായാമുഖി'യിലെ ഭീമന്റെ വാക്കുകള്‍ കടമെടുക്കുകയാണ്.
"പ്രണയിക്കുക എളുപ്പമാണ്. പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത്."
എന്നിലെ നടന്‍ ചോദിക്കുന്നത്‌ അത് മാത്രമാണ്. ഓരോരുത്തരുടെയും പ്രണയം. നിങ്ങള്‍ അതിലെന്നെ മുക്കിക്കൊല്ലുക.

....................................................................... മോഹന്‍ലാല്‍

Tuesday, March 18, 2008

ആല്‍ഫ്രഡ്‌ ഹിച്ച്കോക്കിന്റെ പ്രേമഗാനം


എനിക്കു മുന്‍പ് നീ മരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ സ്നേഹിക്കുന്ന ഓരോ വ്യക്തിയും എനിക്കു മുന്‍പേ നശിക്കും. എങ്കില്‍ മാത്രമേ എല്ലാ നഷ്ടങ്ങളും എന്റേതാവൂ.



------------------------------------ മേതില്‍ രാധാകൃഷ്ണന്‍



ഒരു വിവാഹ മംഗള പത്രിക


ശ്രാവണസന്ധ്യയിലെ ശശിപോലെയെന്നെന്നും
സ്നേഹതൂനിലാവൊളി തൂകി
നിന്‍ സന്ധ്യയെ ധന്യയാക്കൂ.

സന്ധ്യ പണ്ടേ സുന്ദരിയായിരുന്നിരിക്കാം
പക്ഷെ ശശി കിഴക്കുദിക്കണം മാറ്റ് കൂട്ടാന്‍
പോര തീര്‍ന്നില്ല, കുഞ്ഞു താരകങ്ങളായിരം വേണം
ശശി സന്ധ്യമാര്‍ തന്‍ ജീവിത വിഹായസ്സില്‍
ശുക്ര നക്ഷത്രം പോല്‍ ഉദിക്കുവാന്‍.

----------------------- മോഹനന്‍
(This is written around 25 years back on the occasion of Sandhya Sasi's marriage.)

Thursday, March 13, 2008

ഒരു മോഹം


ഒരു സ്വപ്നത്തിലെങ്കിലും
ഒറ്റക്കു നടക്കുവാന്‍
നീ ഉണരുന്നതും
കാത്ത്
ഞാന്‍ ഉറങ്ങിക്കിടന്നു...


............................ ടി. പി. രാജീവന്‍

Wednesday, March 12, 2008

മഴ

പുറത്തു വേനല്‍ മഴ പെയ്തുകൊണ്ടിരിക്കുന്നു...

ഇരു കൈകളും നീട്ടി മഴയെ സ്വാഗതം ചെയ്യുന്ന അവളുടെ ചിത്രം ഒരിക്കല്‍കൂടി മനസ്സില്‍ തെളിഞ്ഞു. മഴയെ സ്നേഹിച്ച പെണ്‍കുട്ടീ, ഈ മഴയുടെ താളവും കുളിരും പുതുമണ്ണിന്റെ മണവും നമുക്കു മറക്കാതിരിക്കാം... ഓര്‍മകളിലെങ്കിലും...

"ഒരു പുതുമഴ നനയാന്‍
നീ കൂടി ഉണ്ടായിരുന്നെങ്കില്‍!

ഓരോ തുള്ളിയെയും
ഞാന്‍ നിന്റെ പേരിട്ടു വിളിക്കുന്നു

ഓരോ തുള്ളിയായി
ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു

ഒടുവില്‍ നാം ഒരു മഴയാകുംവരെ."

.................................ഡി. വിനയചന്ദ്രന്‍

Tuesday, March 11, 2008

ഇന്ദ്രിയങ്ങളില്‍ ശൈത്യം

നിന്നെ തേടി ഞാന്‍ വരുന്നു. ഈ ബ്രഹ്മാണ്ഡത്തില്‍ എവിടെയോ നീ ഉണ്ട്. മറ്റാരോ ആയി. പക്ഷിയായി മാനായി അല്ലെങ്കില്‍ ചിത്രശലഭമായി. സൃഷ്ടിപരമ്പരകളിലൂടെ ഞാന്‍ നിന്നെ തേടും. നിന്നെ പ്രാപിക്കാനായി പക്ഷിയും മാനും ചിത്രശലഭവുമായി ഞാന്‍ ജനിക്കും. നിന്റെ നെഞ്ചില്‍ തലചായ്ച്ച് എന്റെ ദുഃഖങ്ങള്‍ മറക്കുവാനായി ഞാന്‍ ജന്മങ്ങളും പുനര്‍ജന്മങ്ങളും പൂകാം.

സൃഷ്ടിപരമ്പരകളിലൂടെയുള്ള, നിന്നെ തേടിയുള്ള എന്റെ യാത്ര തുടരുന്നു...

...................................................................... എം. മുകുന്ദന്‍

Thursday, February 28, 2008

ഒരു സായാഹ്നത്തിന്റെ സ്വപ്നങ്ങള്‍

"കാലം തെറ്റി പെയ്ത ഒരു മഴ, നോക്കിനിന്നപ്പോള്‍ കാര്‍മേഘത്തില്‍ നിന്ന് തലനീട്ടിയ നിലാവ്.
എന്തോ ഓര്‍ത്ത് നില്‍ക്കുമ്പോള്‍ ചുറ്റിചുറ്റി പറക്കുന്ന ആ കുഞ്ഞ് പൂമ്പാറ്റ.
വാക്കുകളില്ലാത്ത മൊഴികളെത്ര അല്ലേ?"


"ശരത്കാല രാത്രി കുളിരിനെ എന്ന പോലെ അവന്‍ അവളെ സ്നേഹിച്ചിരുന്നു, അമ്മ പാടുന്ന താരാട്ട് പോലെ അവള്‍ അവനെയും. എങ്കിലും കടല്‍ കാണാനാവാത്ത ശംഖിന്റെ നിയോഗം അവരറിഞ്ഞു."


"മറവിയുടെ പായലില്‍ വഴുതി ഞാന്‍ എന്നെത്തന്നെ മറന്ന് പോവാതിരിക്കാന്‍, ഓര്‍മ്മയിലെങ്കിലും മഴയുടെ ഈര്‍പ്പവും കുയിലിന്റെ കൂവലും ഓര്‍ത്തിരിക്കാന്‍ ഒന്ന് തിരിച്ചു വരണമെന്ന് മോഹം..
ഒരേ മനസ്സുള്ളവരുടെ ഒരു കൂട്ടത്തിലേയ്ക്ക്..."

......................................................... പാര്‍വതി
Read more here: http://sayahnam.blogspot.com

Saturday, February 23, 2008

പിതൃസ്മരണ *

സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുന്നു. അന്തിവേയിലേറ്റു വെള്ളം തിളങ്ങി, നദി കനകധാരയായി. ഞാന്‍ കോടിത്തോര്‍ത്തൂടുത്ത് വായ്കെട്ടഴിച്ച അസ്ഥികലശവുമായി വെള്ളത്തിലിറങ്ങി. ഒഴുക്കിന് ഇളം ചൂട്.

തലക്ക് മുകളിലൂടെ അസ്ഥികലശം പിന്നോട്ടെറിഞ്ഞു ഉള്ളില്‍ "എന്റെ അച്ഛാ" എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ നദിയില്‍ ആണ്ടുമുങ്ങി.
എന്റെ തലയ്ക്കു മുകളിലൂടെ ജലപ്രവാഹം.
കാലപ്രവാഹം.
ജലമായി,
കാലമായി,
ജനനമായി,
മരണമായി,
ദുഃഖമായി,
ആനന്ദമായി,
പശ്ചാത്താപമായി,
കണ്ണുനീരായി,
സ്നേഹമായി,
കാരുണ്യമായി,
ചൈതന്യമായി,
സകലം നിറഞ്ഞ പ്രപഞ്ചമായി,
ഈശ്വരന്‍ പ്രവഹിക്കുകയാണ്!
ആ മഹാപ്രവാഹത്തില്‍ ഞാന്‍ മൂന്നുരു മുങ്ങിനീര്‍ന്നു.
ഒരു ജന്മം കൂടി കഴിഞ്ഞു.

..........................ബാലചന്ദ്രന്‍ ചുള്ളിക്കാട് (ചിദംബര സ്മരണ)

Friday, February 22, 2008

നന്ദി

നന്ദി, നീ നല്‍കാന്‍ മടിച്ച പൂച്ചെണ്ടുകള്‍ക്ക്
എന്റെ വിളക്കിലെരിയാത്ത ജ്വാലകള്‍ക്ക്
എന്‍ മണ്ണില്‍ വീണൊഴുകാത്ത മുകിലുകള്‍ക്ക്
എന്നെത്തഴുകാതെ, എന്നില്‍ തളിര്‍ക്കാതെ
എങ്ങോ മറഞ്ഞോരുഷ:സന്ധ്യകള്‍ക്ക്
എന്റെ കണ്ണിലുടഞ്ഞ കിനാവിന്‍ കുമിളകള്‍ക്കെല്ലാം
എനിക്കു നീ നല്‍കാന്‍ മടിച്ചവക്കെല്ലാം
പ്രിയപ്പെട്ട ജീവിതമേ നന്ദി.... നന്ദി...

....................................... ഒ.എന്‍.വി.

എന്റെ വഴിയിലെ വെയിലിനും നന്ദി
എന്റെ ചുമലിലെ ചുമടിനും നന്ദി
എന്റെ വഴിയിലെ തണലിനും
മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി...

ദൂരെയാരോ കൊളുത്തി നീട്ടുമാ
ദീപവും നോക്കി ഏറെ ഏകയായ്‌
കാത്തു വെക്കുവാന്‍ ഒന്നുമില്ലാതെ
തീര്‍ത്തു ചൊല്ലുവാന്‍ അറിവുമില്ലാതെ
പൂക്കളിലാതെ പുലരിയില്ലാതെ ആര്‍ദ്രമേതോ വിളിക്കു പിന്നിലായ്
പാട്ടു മൂളി ഞാന്‍ പോകവേ നിങ്ങള്‍ കേട്ടു നിന്നുവോ
തോഴരേ നന്ദി... നന്ദി...


....................................... സുഗതകുമാരി

നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ...
മാഞ്ഞു പോകുന്നൂ ശിരോലിഖിതങ്ങളും
മായുന്നു മാറാല കെട്ടിയ ചിന്തയും
പകിട പന്ത്രണ്ടും കളിച്ച സ്വപ്നങ്ങളേ
പലകുറി നിങ്ങള്‍ക്കു സ്വ്വസ്തിയെകട്ടെ ഞാന്‍...

....................................... കോന്നിയൂര്‍ ഭാസ്

എന്റെ വഴികളില്‍ മൂകസാന്ത്വനമായ പൂവുകളെ
എന്റെ മിഴികളില്‍ വീണുടഞ്ഞ കിനാക്കളേ നന്ദി
ഹൃദയമെരിയെ അലരിമലരായ് പൂത്തിറങ്ങിയ വേനലെ
തളരുമീയുടല്‍ താങ്ങി നിര്‍ത്തിയ പരമമാം കാരുണ്യമേ നന്ദി.. നന്ദി..
യാത്ര തുടരുന്നൂ ശുഭയാത്ര നേര്‍ന്നു വരൂ...

....................................... O.N.V

Wednesday, February 20, 2008

നിറങ്ങള്‍ തന്‍ നൃത്തം...

നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍
മറഞ്ഞ സന്ധ്യകള്‍ പുനര്‍ജനിക്കുമോ
മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ
വിരഹ നൊമ്പരത്തിരിയില്‍ പൂവുപോല്‍
വിടര്‍ന്നൊരു നാളം എരിഞ്ഞു നില്ക്കുന്നു

ഋതുക്കളോരോന്നും കടന്നു പോവതിന്‍
പദസ്വനം കാതില്‍ പതിഞ്ഞു കേള്‍ക്കവേ
വെറുമൊരോര്‍മ്മ തന്‍ കിളുന്നു തൂവലും
തഴുകി നിന്നെ കാത്തിരിക്കയാണു ഞാന്‍

നിമിഷ പാത്രങ്ങള്‍ ഉടഞ്ഞു വീഴുന്നു
നിറമധു മണ്ണില്‍ ഉതിര്‍ന്നു മായുന്നു
അലിഞ്ഞലിഞ്ഞു പോം അരിയ ജന്മമാം
പവിഴ ദ്വീപില്‍ ഞാനിരിപ്പതെന്തിനോ?

------------------------------ ഒ.എന്‍.വി.

Monday, February 18, 2008

പോകണമേറെ ദൂരം...

He gives his harness bells a shake
To ask if there is some mistake.
The only other sound's the sweep
Of easy wind and downy flake.

The woods are lovely, dark and deep.
But I have promises to keep,
And miles to go before I sleep,
And miles to go before I sleep.

-------------------- Robert Frost (Stopping by woods on a snowy evening)

തെറ്റു പറ്റിയോ കോപ്പില്‍ കോര്‍ത്തിട്ട മണികളെ
തെല്ലിളക്കികൊണ്ടശ്വമെന്നോടു ചോദിപ്പൂ
വേറെയില്ലോരോച്ചയും മന്ദവായുവിന്‍ തേങ്ങല്‍
പോല്‍ വീഴും മഞ്ഞിന്‍ നേര്‍ത്ത നാദവുമെന്യേ

മോഹനം വനം സാന്ദ്രഗഹനം നീലശ്യാമം
ഞാന്‍ പക്ഷെ പാലിക്കണമൊട്ടേറെ പ്രതിജ്ഞകള്‍
പോകണമേറെ ദൂരം വീണുറങ്ങിടും മുന്നേ...
പോകണമേറെ ദൂരം വീണുറങ്ങിടും മുന്നേ...


---------------------------- എന്‍. വി. കൃഷ്ണ വാര്യര്‍.

Friday, February 15, 2008

തിരികെത്തരുമോ, പ്രണയിച്ചു മതിയാകാത്തവരെ...

ദൈവമേ, പ്രണയിച്ചു പ്രണയിച്ചു ഞങ്ങള്‍ക്കു മതിയാകാത്ത ഗന്ധര്‍വന്മാരെ കുറച്ചു കാലത്തേക്ക് കൂടി ഈ ഭൂമിയിലേക്ക് വിടുക. അവരുടെ ജീവിതം ഞങ്ങളില്‍ കാറ്റായും മഴയായും ചിത്രശലഭമായും പറവയായും മാനായും മുത്തമായും നിറയട്ടെ...

................മോഹന്‍ലാല്‍ (പ്രിയപ്പെട്ടവരുടെ വേര്‍പാടുകളെക്കുറിച്ച്)
(വ്യാഴക്കാഴ്ച - മലയാള മനോരമ. Feb 14, 2008)

Thursday, February 14, 2008

ഒരു പ്രണയ സമ്മാനം...*



(Click on the image to enlarge)


"നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം. അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളില്‍പ്പോയി മുന്തിരിവള്ളികള്‍ തളിര്‍ത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെ വെച്ച് നിനക്കു ഞാനെന്റെ പ്രേമം തരും."









Wednesday, February 13, 2008

എന്റെ സ്വന്തം കന്യകാവേ...

എന്റെ സ്വന്തം കന്യകാവേ
നിന്റെ കണം കൈയില്‍ കക്കാതെ
കളവു ചെയ്യാതെ ആര്‍ക്കും
കൈമണികൊട്ടാതെ കനകവളയിടുവിച്ചൂ...

കൈതക്കാട്ടുപോന്തകളെ തിട്ടയിലലങ്കാരമാക്കിക്കടലോളം
കൈനീട്ടും കുഞ്ഞിത്തോട്ടില്‍ കുഴുപ്പള്ളിക്കടവുകയത്തില്‍
പഴംമാങ്ങാക്ക് മുങ്ങിയ കാലമോര്‍ത്താല്‍
പൊന്നു കന്യകാവേ നിന്നെയുമോര്‍ക്കാണ്ടൊക്കുമോ?

ഇന്നാളാക്കടവത്തിന്നലെകളുരുട്ടിയ
മധുരമീമ്പിക്കൊണ്ടങ്ങനെ നിന്നപ്പോള്‍
കടവത്തേക്കയമെത്ര ചെറുതെന്നും
ഞാനിത്ര വളരേണ്ടായിരുന്നെന്നുമോര്‍ത്തേന്‍...


.......................... കാവാലം നാരായണപ്പണിക്കര്‍

ഏറ്റവും ദുഃഖഭരിതമായ വരികള്‍

ഇനിയൊരിക്കലും സ്നേഹിക്കയില്ല
ഞാനവളെ എങ്കിലും സ്നേഹിച്ചുപോയിടാം.
പ്രണയമത്രമേല്‍ ഹ്രസ്വമാം, വിസ്മൃതി -
യതിലുമെത്രയോ ദീര്‍ഘം!

ഇതുപോലെ പല നിശകളിലെന്റെയിക്കൈകളി-
ലവളെ വാരിയെടുക്കയാലാകണം
ഹൃദയമിത്രമേലാകുലമാകുന്നതവളെ-
യെന്നേക്കുമായിപ്പിരിഞ്ഞതില്‍.

അവള്‍ സഹിപ്പിച്ച ദുഃഖശതങ്ങളില്‍
ഒടുവിലത്തെസ്സഹനമിതെങ്കിലും
ഇതുവരേയ്ക്കവള്‍ക്കായ് കുറിച്ചതില്‍
ഒടുവിലത്തെ കവിതയിതെങ്കിലും...


----------------------- Pablo Neruda (Tonight I can write the saddest lines)
വിവര്‍ത്തനം : ബാലചന്ദ്രന്‍ ചുള്ളിക്കാട്

Monday, February 11, 2008

സ്പന്ദനങ്ങള്‍

എങ്ങനെ ചൊല്ലി പഠിക്കും ഞാന്‍ സഖീ
ഇനി നീ എന്റെയല്ലെന്ന്
എങ്ങനെ ചൊല്ലും ഈ പോയ ദിനങ്ങള്‍
ഇനി തിരികെ വരില്ലെന്ന്
എങ്ങനെ ചൊല്ലും ഞാന്‍ കണ്ട കിനാവെല്ലാം
വെറും നിറക്കൂട്ടുകളെന്ന്...

ഈ മൌനമുണര്‍ത്തുന്നു മനസ്സില്‍
വീണ്ടും ഒരു താളവട്ടം സ്മൃതികള്‍
നിന്നോര്‍മ വിതറുന്നു മനസ്സില്‍ വീണ്ടും
ഒരു കോടി വര്‍ണ വിഭ്രമങ്ങള്‍
നിന്നില്‍ നിന്നകലാന്‍ ഞാന്‍ തേടുന്ന വഴികള്‍
വീണ്ടും നിന്നിലെത്തുന്നു...


ഈ മഴ തോരാത്ത വഴിയില്‍
വെറുതെ നിന്നെ കാക്കുന്ന ഞാനും
എന്‍ സ്വപ്നമെരിയുന്ന ചിതയില്‍ എല്ലാം
മറക്കാന്‍ ശ്രമിക്കുന്ന ഞാനും
എത്ര പഠിച്ചിട്ടും മനസ്സു മന്ത്രിക്കുന്നു
നീ തിരികെ വരുമെന്ന്...

.......... അജയന്‍ വേണുഗോപാല്‍ (സ്പന്ദനങ്ങള്‍)

Sunday, February 10, 2008

വാടക വീട്

നമ്മുടേതല്ലീ വീടും കുളവും കാവും കുളിര്‍
ചാമരം വീശും കാറ്റും സാന്ധ്യശോണിമകളും.
നമ്മുടേതല്ലീ നടുമുറ്റവും മഴയ്ക്കൊപ്പം
കിന്നരം മീട്ടുമീ നാലിറയങ്ങളും.

നമ്മുടേതല്ലീ വീട്ടിന്‍ കോടിയില്‍ നാം തൂക്കിയ
നല്ലോലക്കിളിക്കൂടും നെന്മണിക്കതിര്‍കളും.
(കൂട്ടില്‍ വന്നിരിക്കുന്ന കിളിയെക്കാണാതെ നീ
വീര്‍പ്പിട്ട സായാഹ്നങ്ങളെത്ര പോയിതുവഴി).

നമ്മുടേതല്ലീ വീടും വീടിന്റെ സംഗീതവും
നമ്മള്‍ പോവുന്നൂ കാലദേശങ്ങളറിയാതെ
യാത്രയനന്തമാം യാത്രയാണിടക്കല്പ-
മാത്രമായോന്നിളവേല്ക്കാന്‍ വീടു തേടുന്നോര്‍ നമ്മള്‍.

------------------ കിടങ്ങറ ശ്രീവല്‍സന്‍ (ആലയസംഗമം)
(അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളില്‍ നിന്നും ഒരേട്)

ചിദംബര സ്മരണ *

"മാപ്പു ചോദിപ്പൂ വിഷം കുടിച്ചിന്നലെ
രാത്രിയില്‍ ഞാന്‍ നിന്നരികിലിരുന്നുവോ?"

ചോര എരിയുന്ന തോണ്ടയോടെ ആ കവിത മുഴുവന്‍ ഞാന്‍ ചൊല്ലിത്തീര്‍ത്തു. വിധി കാത്തുനില്‍ക്കുന്ന കൊലപതാകിയെപ്പോലെ, നെഞ്ചില്‍ കൈയമര്‍ത്തി ഞാന്‍ ചെവിയോര്‍ത്തു കിടന്നു. ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം അവളുടെ കരുണാര്‍ദ്രമായ ശബ്ദം: "മാപ്പു തരാന്‍ ഞാന്‍ ആരാണ് ബാലാ?" എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു. അപ്പുറത്ത് നിന്നു ഒരു തേങ്ങല്‍ കേട്ടുവോ? ഞാന്‍ റിസീവര്‍ താഴെ വെച്ചു.

പിന്നീടൊരിക്കല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തിരുന്ന് അവള്‍ക്കു വേണ്ടി ആ കവിത ഞാന്‍ വീണ്ടും ചൊല്ലി. അലയോടുങ്ങാത്ത കടല്‍ നോക്കി അവള്‍ നിശ്ശബ്ദയായി ഇരുന്നു. ആ കണ്ണുകളുടെ കരിനീലസമുദ്രത്തില്‍ എന്റെ സന്ധ്യ മുങ്ങി മരിച്ചു.

ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തു വെക്കുന്നു.

..........................ബാലചന്ദ്രന്‍ ചുള്ളിക്കാട് (ചിദംബര സ്മരണ)

Wednesday, February 6, 2008

മനസ്സു മനസ്സിനോട്‌ പറഞ്ഞതു...

പ്രണയം - ജീവിതപ്രയാണത്തില്‍ ഒരു നിമിഷം നിന്നു തിരിഞ്ഞു നോക്കിയപ്പോള്‍ ചില ചിത്രങ്ങള്‍ കണ്ടു. നിറം മങ്ങാത്തവ, പ്രണയമൂറുന്നവ. അവയുടെ തണുപ്പു മനസ്സിനെ നനച്ചു കൊണ്ടിരിക്കുന്നു. വേനലുകള്‍ക്കപ്പുറത്തേക്ക് നടക്കാന്‍ ശക്തി തരുന്നു. എന്റെ പ്രണയം വ്യക്തികളിലേക്കു മാത്രം ഒതുങ്ങുന്ന ഒന്നല്ല. വ്യക്തികളും സ്ഥലങ്ങളും സൌഹൃദങ്ങളും അപൂര്‍വമായ നിമിഷങ്ങളും ശീലങ്ങളും എല്ലാം എന്റെ പ്രണയത്തിന്റെ പ്രഭാവലയത്തിനുള്ളില്‍ വരും. അവയെല്ലാം ചേര്‍ന്നാണ്‌ എന്റെ ജീവിതത്തെ എന്നും വസന്തമായി നിലനിര്‍ത്തുന്നത്‌.

അമ്മ - തണലും തണുപ്പുമേകുന്ന ആല്‍മരം പോലെയാണ് അമ്മ. ഓരോ തവണയും തളരുമ്പോള്‍ ഞാന്‍ ആ മാറിലേക്ക് മനസ്സുകൊണ്ട്‌ മുഖം ചേര്‍ത്തുവെക്കുന്നു. അവിടെ സ്നേഹത്തിന്റെ പാലാഴി ഇരമ്പുന്നത് കേള്‍ക്കുന്നു.

മരണം - പതിഞ്ഞ കാലോച്ചയുമായി അത് എവിടെയോ പതിയിരിക്കുന്നുണ്ട്, എനിക്കറിയാം. അതിന് എപ്പോള്‍ വേണമെങ്കിലും കടന്നു വരാന്‍ ഞാന്‍ എന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. തയ്യാറായിരിക്കുന്നു.

............................................................ മോഹന്‍ലാല്‍
(ഋതുമര്‍മ്മരങ്ങള്‍ - Published by DC Books on Feb 2008)

Saturday, February 2, 2008

Life is a dream... *

Life is a dream and we are all angels’
You told me once then left me alone
Dreams are dead
Hopes are gone
I am on a dry land
With no soul beside me

It is raining…
I am alone in the rain
Very much alone…
I hope I could see you again
Hidden beneath the clouds
And mist of this meaningless world

A storm is blowing
The candles are blown out
The lights are gone
All that remains is my lost dreams
Drenched by the wretched souls
No more an angel…

You belong to me and
I belong to you
Let the world die without us
The heaven is waiting
Angels sing,
‘The heaven is waiting...’

..................... Nanditha

For more poems of Nanditha visit the blog :
http://nandithayudekavithakal.blogspot.com


Friday, February 1, 2008

മൌനം

"എന്തെങ്കിലും പറയെടോ..."

"എന്ത് പറയാന്‍? അല്ലെങ്കില്‍ത്തന്നെ എപ്പോഴും എന്തെങ്കിലും പറയണംന്ന്ണ്ടോ?"
അവന്‍ പറഞ്ഞതു ശരിയാണെന്നു തോന്നി. ഈ മൌനത്തിനുമുണ്ട് ഒരു സുഖം. ഞാനറിയുന്നു. പ്രണയത്തിന്റെ ഭാഷ ഒരു പക്ഷെ മൌനമായിരിക്കാം.

ഈ മലമുകളിലെ മാവിന്റെ തണലില്‍, ഇവന്റെ ചുമലില്‍ ഇങ്ങനെ ചാരി ഇരിക്കുമ്പോള്‍ ഞാന്‍ വേറെ ഏതോ ഒരു ലോകത്തിലാണെന്നു തോന്നിപ്പോകുന്നു. താഴെ നൂലു പോലെ ഞങ്ങള്‍ പിന്നിട്ട വഴികള്‍ കാണാം.

"ഇവിടെ ഇങ്ങനെ പലരും ഇരിന്നുട്ടുണ്ടാകും. ഇല്ലേ?" അവള്‍ ചോദിച്ചു.
ഒരു പുഞ്ചിരി മാത്രം മറുപടിയായി.

കോടമഞ്ഞ്‌ വീണു തുടങ്ങിയിരിക്കുന്നു. താഴ്വാരത്തു നിന്നും മഞ്ഞുപാളികള്‍ പതുക്കെ പൊങ്ങി വരുന്നതും നോക്കി അവള്‍ ഇരുന്നു.

ഒരു നേര്‍ത്ത തണുത്ത കാറ്റ് അവരെ തഴുകി കടന്നു പോയി. അവള്‍ അവന്റെ അരികിലേക്ക് ചേര്‍ന്നിരുന്നു.
"ഈ മഞ്ഞു പാളികള്‍ നമ്മളെ വന്നു മൂടിയിരുന്നെങ്കില്‍ ?"
"മൂടിയിരുന്നെങ്കില്‍ ?"
"നമുക്കതില്‍ അലിഞ്ഞ് ഇല്ലതകാമായിരുന്നു..."

പക്ഷെ അവളുടെ പ്രണയത്തിന്റെ ചൂടില്‍ ആ മഞ്ഞുപാളികള്‍ ഉരുകിപ്പോയി.

Thursday, January 31, 2008

പ്രണയം

ഇന്ദ്രിയദാഹങ്ങള്‍ ഫണമുയര്‍ത്തുമ്പോള്‍
അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍
പ്രണവം ചിലമ്പുന്നു
പാപം ജ്വലിക്കുന്നു
ഹൃദയങ്ങള്‍ വേര്‍പിരിയുന്നു
വഴിയിലീകാലമുപേക്ഷിച്ച വാക്കുപോല്‍
പ്രണയം അനാഥമാകുന്നു...
പ്രപഞ്ചം അശാന്തമാകുന്നു...

...................................... മധുസൂദനന്‍ നായര്‍

Thursday, January 24, 2008

അകലെ... *

എനിക്ക് പശ്ചാത്താപമില്ല റോസ്, പക്ഷെ വേദനയുണ്ട്. അത് രണ്ടും ഒന്നല്ല എനിക്കറിയാം. ഒരു നിമിഷം കൊണ്ടു ചിലപ്പോള്‍ നമുക്ക് ഒരായുസ്സു മുഴുവന്‍ ജീവിച്ചു തീര്‍ക്കാം. ശുഭാന്ത്യമില്ല റോസ് ഈ കഥയ്ക്ക്. കാരണം ഒന്നും അവസാനിക്കുന്നില്ല ഈ ജീവിതത്തില്‍. ഒന്നും...

റോസ്, എന്റെ ഉള്‍തളങ്ങളില്‍ നിന്റെ ഈ മെഴുകുതിരിവെട്ടം എന്നെ എത്ര കാലമായി പിന്തുടരുന്നു. ഇടിമിന്നലുകള്‍ വെട്ടിത്തിളങ്ങുന്ന പ്രകാശമാണിന്നു ലോകത്തിന്. അതിനു മുന്നില്‍ നിന്റെ ഈ മെഴുകുതിരി വെട്ടത്തിനെന്തു കാര്യം? കെടുത്തിക്കളയൂ റോസ്... ഇനി ആ മെഴുകുതിരികള്‍ അണച്ചു കളയൂ.

അനശ്വരമായി ഒന്നുമില്ല റോസ് ഈ ഭൂമിയില്‍... പക്ഷെ സ്നേഹമുണ്ട്... ആര്‍ദ്രതയുണ്ട്... ജീവിതമുണ്ട്‌... അതു മതി... എനിക്കതു മതി...

................... ശ്യാമപ്രസാദ് (അകലെ)

Wednesday, January 23, 2008

വിധിയുടെ കയ്യൊപ്പ്... *

പുകയിലപ്പാടത്തിനപ്പുറത്തേക്ക് സൂര്യന്‍ മറയുന്ന ബാല്യത്തിന്റെ പകലറുതികള്‍ അവനെ കരയിച്ചിരുന്നു. ആഴ്ച്ചയവധിക്ക് വീട്ടില്‍ പോകുന്ന കൂട്ടുകാരിയെ യാത്രയാക്കി തിരിച്ചെത്തുമ്പോള്‍ ഹോസ്റ്റല്‍ മുറിയുടെ ജനലിനപ്പുറത്തു കശുമാവിന്‍ ചോട്ടില്‍ ഒളിക്കുന്ന സൂര്യനും അവനെ കരയിച്ചു.

പാതി എഴുതിയ വാക്കിന്‍മേല്‍ പേന നിശ്ചലമായപ്പോള്‍ തുറമുഖത്തെ ഓളമില്ലാത്ത ജലത്തില്‍ അനക്കമറ്റു നില്‍ക്കുന്ന ജലനൌകകളെ കാണാന്‍ പോയ സായാഹ്നം. ആദ്യം ആകാശത്തിനെ നിറങ്ങളാല്‍ ചുവപ്പിച്ചും പിന്നെ ശൂന്യതയുടെ ചാരനിറത്തില്‍ നഗ്നയാക്കിയും കടലിന്റെ ആഴത്തിലേക്ക് പോയ സൂര്യന്‍ നെഞ്ചില്‍ കണ്ണീരിന്റെ ഭാരം നിറച്ചു.

ഒരു ടെലിഫോണ്‍ സംഭാഷണം കൂടി തീരാന്‍ നേരമാവുമ്പോള്‍ അവള്‍ പറഞ്ഞ അവസാന വാക്കും കഴിഞ്ഞു. ഫോണ്‍ നിശ്ശബ്ദം. ഉള്ളില്‍ വീണ്ടും വേദനയുടെ യാത്രാമൊഴി കൊണ്ടു കരയിച്ചു മറ്റൊരു സൂര്യന്‍ കൂടി മറയുകയാണ്‌. സ്നേഹനിരാസങ്ങളുടെ സമയ ബിന്ദുക്കള്‍ ചേര്‍ന്ന്‌ ഒരു പകല്‍ കൂടി ഒഴുകുമ്പോള്‍ എഴുതിപ്പൂര്‍ത്തിയാക്കിയ താളില്‍ കാലം കറുത്ത മഷിയിലെഴുതുന്ന വിധിയുടെ കയ്യൊപ്പ്. Yes. The signature of destiny.

....................... രഞ്ജിത്ത് (കയ്യൊപ്പ്)

ഒരേ കടല്‍ *

കടലിനു കുറുകെ പായുന്ന കാറ്റിനെ കരയുടെ നിശ്വാസം വെറുതെ പിന്തുടരുന്നു. ഞാനും നീയുമെന്ന തീരങ്ങള്‍ക്കിടയില്‍ ആര്‍ത്തിരമ്പുന്ന ഒരു കടലുണ്ട്. എന്റെ ഞാനെന്ന ഭാവം.

വാഴ്വിന്റെ നിഴല്‍ മൂടിയ ഉള്ളറകളില്‍ വാക്കുകള്‍ക്കതീതമായി ഓര്‍മയുടെ ഏകാന്തമായ കൂടുകളുണ്ട്. പകലുകളില്‍ അലഞ്ഞു തിരിഞ്ഞ ആശകള്‍ നിശ്ശബ്ദമായി രാത്രികളില്‍ തിരികെ വന്ന് എന്റെ ഹൃദയത്തെ മുട്ടി വിളിക്കുന്നു. എനിക്കു കേള്‍ക്കാം.

കടന്നു പോയ കണ്ണീരിന്റെ രാത്രിക്ക് നേരെ നോക്കി എന്റെ ഹൃദയം വിട പറയുന്നു. എവിടെയോ അലയുന്ന പ്രകാശത്തെ തന്റെ നെഞ്ചിലേറ്റാനായി നിശ്ശബ്ദമായി കാത്തിരിക്കുന്നു ഈ ഇരുട്ട്.

................... ശ്യാമപ്രസാദ് (ഒരേ കടല്‍)

Sunday, January 20, 2008

ഒരു സ്വപ്നം പോലെ...

അവ്വിധം നമ്മളടുത്തെങ്കിലും സര്‍വ്വം
അവ്യക്തമാണൊരു സ്വപ്നം പോലെ
അശ്രുവാഘോഷമായ് മാറ്റുന്ന നിന്‍ മനം
അകലത്തു കേട്ടൊരു ഗാനം പോലെ.

എന്‍ മാറില്‍ മെല്ലെ തൊടുന്ന നിന്‍ പൂവിരല്‍
ഇന്നോളമെന്നെ തൊടാത്ത പോലെ
എല്ലാമമൃതാക്കും നിന്നോര്‍മയില്‍ നിന്നും
എന്‍ രുചി പാടേയകന്ന പോലെ.

മെല്ലെയെന്‍ ചാരത്തു ചായും നിന്‍ മേനിയെ
എന്‍ തല്പമോട്ടറിയാത്ത പോലെ
നമ്മളന്യോന്യം പകര്‍ന്ന സംഗീതിക
നമ്മുടെ വേദനയാകും പോലെ.

സ്വത്വത്തിലര്‍ത്ഥവും അര്‍ത്ഥത്തില്‍ സ്വത്വവും
കണ്ടു നാം തെല്ലു പകക്കും പോലെ
എന്നു തുടങ്ങിയിതെന്നോടുങ്ങീടുമീ -
തെന്നറിയാത്ത പ്രപഞ്ചം പോലെ.

...................... ശ്രീകുമാരന്‍ തമ്പി

മീര പാടുന്നു

തരിക തിരിച്ചെന്‍ സ്വപ്നം നിറഞ്ഞ കൌമാരം
കളിചിരികള്‍ താന്‍ കള കളം നുരഞ്ഞ ബാല്യം

ഇരിക്കട്ടെ കഥ പെയ്യും നിലാവില്‍ ഞാന്‍
മുത്തശ്ശി തന്‍ മടിക്കൂടില്‍ കുഞ്ഞുടുപ്പിട്ടൊരിക്കല്‍ കൂടി
തുറക്കുകീ ജാലകങ്ങള്‍ മരുക്കാറ്റിന്‍ ചിറകേറി പറക്കട്ടെ
ചെമ്പകത്തിന്‍ സുഗന്ധമെങ്ങും
വിളിക്കയായ് എന്നെ ഇന്നും മല കടലാക്കും നീലക്കുറിഞ്ഞികള്‍
നീല നീലക്കിളികള്‍ പൂക്കള്‍.

......................... സച്ചിദാനന്ദന്‍

Thursday, January 17, 2008

സഫലമീ യാത്ര *

കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ്‌ വരും
അപ്പോള്‍ ആരെന്നുമെന്തെന്നുമാര്‍ക്കറിയാം ?

എന്ത് നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ
ചന്തം നിറക്കുകീ ശിഷ്ട ദിനങ്ങളില്‍
വരിക സഖീ അരികത്തു ചേര്‍ന്നു നില്‍ക്കൂ
പഴയൊരു മന്ത്രം ജപിക്കാം അന്യോന്യം
ഊന്നു വടികളായ് നില്‍ക്കാം
ഹാ സഫലമീ യാത്ര... ഹാ സഫലമീ യാത്ര...

................................ എന്‍ എന്‍ കക്കാട്

ആര്‍ദ്രം കവി ഹൃദയം

ഇനിയുമുണ്ടൊരു ജന്മ‍മെനിക്കെങ്കില്‍
ഇതള്‍ വിരിയാത്തൊരു പുഷ്പമായ് തീരണം
വിജനഭൂവിങ്കലെങ്ങാന്‍ അതിന്‍ ജന്മം
വിഫലമാക്കീട്ടു വിസ്മൃതമാകണം!

....................... ഇടപ്പള്ളി


എല്ലാ വിളക്കും കെടുമ്പൊളാകാശമുണ്ടെല്ലാ
സതിരും നിലക്കില്‍ നിന്‍ നാദമുണ്ടേവരും
പിരികിലും നിന്റെ സന്നിധ്യമുണ്ടെങ്ങും
വരണ്ടാലുംമുണ്ടു നിന്നാര്‍ദ്രത

..................... മധുസൂദനന്‍ നായര്‍


ഒരു ഗീതമെന്റെ മനസ്സില്‍ വരുന്നുണ്ട്
നീ വരാതെങ്ങനെ മുഴുവനാകും ?
ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ
പകരുന്നതെങ്ങനെ ചിത്രമായി ?

....................... ഡി വിനയചന്ദ്രന്‍

ജീവിതം നല്കാന്‍ മടിക്കുന്നതൊക്കെയും
ജീവിച്ചു ജീവിതത്തോടു ഞാന്‍ വാങ്ങിടും.
കപട ലോകത്തിലാത്മാര്‍ത്ഥമായൊരു
ഹൃദയമുണ്ടായതാണെന്‍ പരാജയം.

....................... ചങ്ങമ്പുഴ

അത്യുന്നതിക്കുമപ്പുറം നിറയുന്നൊരാ
സ്വത്വവിഹീനമാം ശൂന്യത കാണ്മു ഞാന്‍
നിത്യമല്ലൊന്നും സമസ്തവുമസ്ഥിരം
സത്യമിതു മാത്രമെന്നറിയുമ്പൊഴും...

................... കെ. ചന്ദ്രശേഖരന്‍ പിള്ള

ഓര്‍മകള്‍ മഞ്ഞു പാളികള്‍ മാറ്റി...

രാത്രിയില്‍ മുളം കാട്ടില്‍ നിന്നാരോ
മൂളും ഹിന്ദോള രാഗവും
സ്വപ്നത്തില്‍ മാത്രം കണ്ട ഗന്ധര്‍വന്‍
സത്യത്തില്‍ മുന്നില്‍ നില്‍പതും

ഏതോ ലജ്ജയാല്‍ നീ മുഖം
തുടുത്താകെ വാടിത്തളര്‍ന്നതും
ഓര്‍മകള്‍ മഞ്ഞു പാളികള്‍ മാറ്റി
ഇന്നും നിന്നെ വിളിക്കവേ...
സ്നേഹസാന്ദ്രമായ് പൂക്കുന്നൂ നീയീ
പാഴ്തൊടിയിലെ കൊന്നപോല്‍...

...........ഗിരീഷ് പുത്തഞ്ചേരി

അടരുവാന്‍ വയ്യ...*

നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു...

അടരുവാന്‍ വയ്യ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു
സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പോലിയുമോമ്പൊഴാണന്റെ സ്വര്‍ഗം
നിന്നിലലിയുന്നതേ നിത്യ സത്യം.

............. മധുസൂദനന്‍ നായര്‍

Monday, January 14, 2008

പോയ് വരൂ...

പോയ് വരൂ... പോയ് വരൂ...

മനസ്സുകളില്‍ മത്താപ്പൂ വിടര്‍ത്തുന്ന ലഹരിയില്‍ മയങ്ങും
മേനികളെ തഴുകും തെന്നലേ...
ഭൂമിഗീതമേ...
യാത്രപോയവരെയെങ്ങാന്‍ കണ്ടുവോ...
ഈ കാത്തിരിപ്പിന്റെ ഗദ്ഗദം അവരുള്‍ക്കൊണ്ടുവോ...
കണ്ടുവോ അവരെ കണ്ടുവോ...

അവരുടെ കണ്ണുകളില്‍ ഭാഗ്യ താരകം ഉദിച്ചിരുന്നുവോ...
അവരുടെ മൌനത്തില്‍ സാഗരം ഒളിച്ചിരുന്നുവോ...
പിരിയുന്നവര്‍ക്കെല്ലാം യാത്രാമൊഴി
പോയ് വരൂ... പോയ് വരൂ...

.......................................... പത്മരാജന്‍ (Padmarajan)

Sunday, January 13, 2008

ആനന്ദധാര

ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര
ചാറിച്ചുവപ്പിചൊരെന്‍ പനിനീര്‍പൂവുകള്‍.
കാണാതെ പോയി നീ നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍കുറിച്ചിട്ട വാക്കുകള്‍.
ഒന്നു തൊടാതെ പോയി വിരല്‍ത്തുമ്പിനാല്‍
ഇന്നും നിനക്കായ്തുടിക്കുമെന്‍ തന്ത്രികള്‍.

അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാമോര്‍മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരത്കാല
സന്ധ്യയാണിന്നുമെനിക്കു നീയോമനെ.

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ
.
എന്നുമെന്‍ പാനപാത്രം നിറക്കട്ടെ
നിന്നസാന്നിദ്ധ്യം പകരുന്ന വേദന.

.................... ബാലചന്ദ്രന്‍ ചുള്ളിക്കാട്.

താളുകള്‍ മറിയുമ്പോള്‍...*

ഇവിടെ ഞാനും നീയുമില്ല... (നമ്മള്‍ നമ്മളെപ്പോലും മറന്നിരിക്കുന്നു), ഉള്ളതു നമ്മുടെ സ്വപ്‌നങ്ങള്‍ മാത്രം...

സൂര്യന്‍ പതുക്കെ മേഘങ്ങളില്‍ അലിഞ്ഞു ചേരുകയായി. പ്രകൃതിയുടെ ലയനം.

അകലെ ആകാശത്ത് വര്‍ണക്കാഴ്ചകള്‍ തെളിയുകയായി. എങ്കിലും എനിക്കേറെ ഇഷ്ടം നിന്റെ കണ്ണിലെ ഈ നിറങ്ങള്‍ കാണാനാണ്‌. നിന്റെ മനസ്സിന്റെ സന്തോഷം പ്രതിഫലിക്കുന്ന നിറങ്ങള്‍!

നിലാവും നക്ഷത്രങ്ങളും ആര്‍ത്തിരമ്പുന്ന ഈ തിരമാലകളും എന്നെ ആര്‍ദ്രമാക്കുന്നു... കണ്ണീരണിയിക്കുന്നു... പക്ഷെ എന്തിന്?

ഇപ്പോള്‍ കുറച്ചു ദൂരെ എനിക്ക് തിരമാലകളുടെ ശബ്ദം കേള്‍ക്കാം. നിന്റെ നിശ്വാസം എന്റെ നെഞ്ചിലേക്ക് ചൂടുള്ള ഒരു ഉറവയായ് ഒഴുകുന്നതും ഞാന്‍ അറിയുന്നു.

വേദന കലര്‍ന്ന ഒരു പുഞ്ചിരിയോടു കൂടി പിരിയാനുള്ള സമയമായിരിക്കുന്നു...

ഇനി വരാനിരിക്കുന്ന പുലരികളെയും സ്വപ്നം കണ്ടു ഞാന്‍ മടങ്ങുകയാണ്. കാരണം അസ്തമയങ്ങളെ... എനിക്ക് നിങ്ങളോട് അത്രയ്ക്ക് പ്രണയമാണ്‌...

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

പ്രണയം - മനുഷ്യന്റെ എല്ലാ വികാരങ്ങളും ഉള്‍ക്കൊള്ളുന്നു. ഇതില്‍ വേദനയുണ്ട്, സഹനമുണ്ട്, സന്തോഷമുണ്ട്, ആര്‍ദ്രതയുണ്ട്, നിര്‍വൃതിയുണ്ട്, ലയനമുണ്ട്.

എത്ര എഴുതിയാലും പറഞ്ഞാലും പാടിയാലും മതി വരാത്ത, എന്നും പുതുമ നിലനില്ക്കുന്ന അനുഭൂതിയാണ്‌ പ്രണയം. അതിന് കാരണം പ്രണയം ഓരോ വ്യക്തിക്കും നല്കുന്ന വ്യത്യസ്തങ്ങളായ അനുഭവങ്ങളാവാം.

ഈ പുസ്തകത്തിലെ താളുകള്‍ക്ക് അവസാനമില്ല. ഒരുപാടു മനസ്സുകളുടെ അനുഭവങ്ങള്‍ നിങ്ങളോട് പങ്കുവെക്കാനായി ഇതില്‍ പുതിയ താളുകള്‍ തുന്നിച്ചേര്‍ത്തുകൊണ്ടേയിരിക്കും...

............................................................ ഹരി

email : pranayapusthakam@gmail.com

Monday, January 7, 2008

സമര്‍പ്പണം

പ്രണയത്തെ പ്രണയിക്കുന്നവര്‍ക്ക്...
ജീവിതത്തെ പ്രണയിക്കുന്നവര്‍ക്ക്...
പ്രകൃതിയെ പ്രണയിക്കുന്നവര്‍ക്ക്...
അക്ഷരങ്ങളെ പ്രണയിക്കുന്നവര്‍ക്ക്...
മഴയെ പ്രണയിക്കുന്നവര്‍ക്ക്...
സംഗീതത്തെ പ്രണയിക്കുന്നവര്‍ക്ക്...
ആര്‍ദ്രതയെ പ്രണയിക്കുന്നവര്‍ക്ക്...
ഓര്‍മകളെ പ്രണയിക്കുന്നവര്‍ക്ക്...
പാതി വഴിയില്‍ എനിക്ക് നഷ്ടമായ സുഹൃത്തിന്‌...
പിന്നെ ഈ ജീവിത യാത്രയില്‍ എനിക്കൊരു ചുവന്ന പൂ സമ്മാനിച്ചവള്‍ക്ക്...